???????? ??????????????????? ?????

സഞ്ചാരികളേ ഇതിലേ ഇതിലേ...

വയനാടന്‍ പ്രകൃതിസൗന്ദര്യത്തിന്‍െറ പെരുമ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനനുസരിച്ച് കാഴ്ച കാണാനായി ചുരം കയറുന്നവരുടെ എണ്ണവും കൂടുന്നു. ഈ തിരക്കിലും ‘അതിഥിദേവോ ഭവ’ എന്ന പാരമ്പര്യ മുദ്രാവാക്യത്തിന് കോട്ടംതട്ടാതിരിക്കുന്നതിന് സാധാരണക്കാരും പാവപ്പെട്ടവരുമായ വയനാടന്‍ ജനത വളരെയേറെ ശ്രദ്ധ ചെലുത്തുന്നുമുണ്ട്. പക്ഷെ, അതിഥികളെ രസിപ്പിക്കുന്നതിനായി എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ ജില്ലയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ടൂറിസത്തിന്‍െറ മറവില്‍ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ച് 'മാധ്യമം' ലേഖകന്‍ അരുണ്‍ വര്‍ഗീസ് തയാറാക്കിയ പരമ്പര ഇന്നുമുതല്‍...

കൃഷി തകര്‍ന്ന മണ്ണില്‍ ടൂറിസം പിടിവള്ളിയാകുമെന്ന കണക്കുകൂട്ടല്‍ ഏറെയായിരുന്നു. എന്നാല്‍, വയനാടിന്‍െറ പച്ചപ്പിലേക്ക് കടന്നുകയറുന്ന നിയമലംഘനങ്ങള്‍ക്കുള്ള പരോക്ഷ അനുമതിയായി ടൂറിസത്തെ മാറ്റിയെക്കുന്നതിന്‍െറ സാക്ഷ്യങ്ങളാണ് ജില്ലയുടെ വിഭിന്നമേഖലകളില്‍നിന്ന് ലഭിക്കുന്നത്.
മണ്ണിനെയും മനുഷ്യനെയും ഗൗനിക്കാതെ ടൂറിസത്തിന്‍െറ മറവില്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമൊക്കെ കൊഴുക്കുമ്പോള്‍ അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം.

വയനാട് ജില്ലയില്‍ ഞൊടിയിടകൊണ്ട് വളര്‍ന്ന റിസോര്‍ട്ട് വ്യവസായം എല്ലാത്തരം നിയമലംഘനങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍വിസ് വില്ലകളുമെല്ലാം കൂണ്‍ മുളക്കുന്നതുപോലെയാണ് പൊന്തുന്നത്. പരിസ്ഥിതി നാശം മുതല്‍ സമീപവാസികളുടെ സൈ്വര്യജീവിതം വരെ തകര്‍ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൃത്യമായ ലൈസന്‍സോടുകൂടിയല്ല മിക്ക റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. വനാതിര്‍ത്തികളിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ ആണ് മിക്ക റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു സംവിധാനവും ഇല്ല.

റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവ തുടങ്ങുന്നതിന് എന്തൊക്കെ ലൈസന്‍സ് വേണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കൃത്യമായ ധാരണയും ഇല്ല. അതിനാല്‍ ഓരോ പഞ്ചായത്തിലും ഓരോ രീതിയിലാണ് അനുമതി നല്‍കുന്നത്. വനാതിര്‍ത്തിയില്‍ റിസോര്‍ട്ടുകള്‍ തുടങ്ങുന്നതിന് വനം വകുപ്പിന്‍െറ അനുമതി ആവശ്യമില്ളെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വനത്തില്‍ വേട്ടയാടല്‍ നിരോധിച്ചെന്നും വേട്ടയാടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. എന്നാല്‍, നിര്‍ബാധം വേട്ടയാടല്‍ തുടരുന്നുണ്ടെന്നാണ് ഈയിടെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ജില്ലയില്‍ എത്ര ഹോംസ്റ്റേകള്‍ ഉണ്ടെന്ന് അറിയാന്‍ ഒരു വഴിയുമില്ല. ബോര്‍ഡുകള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗം, അനാശാസ്യം തുടങ്ങിയവയെല്ലാം വ്യാപകമാണ്. വയനാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്കോ സര്‍ക്കാറിനോ വലിയ  ഉപകാരമില്ലാതെ റിസോര്‍ട്ടുകള്‍ തഴച്ചുവളരുകയാണ്. വയനാട്ടിലെ റിസോര്‍ട്ടുകളുടേയും ഹോംസ്റ്റേകളുടേയും വില്ലകളുടേയും ഉടമകളില്‍ ഭൂരിഭാഗവും ജില്ലക്കു പുറത്തുനിന്നുള്ളവരാണ്. വയനാടിന്‍െറ നിലനില്‍പോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഒന്നും ഇവരെ അലട്ടുന്ന വിഷയമേയല്ല.

പല റിസോര്‍ട്ടുകളിലേക്കും ആളുകളെ എത്തിക്കുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമെല്ലാം ജില്ലക്ക് പുറത്തുനിന്നാണ്. കഴിഞ്ഞ വര്‍ഷം 100 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വയനാട് കാണാനത്തെിയെന്നാണ് കണക്ക്. വിനോദ സഞ്ചാരത്തിനായത്തെുന്നവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമെല്ലാം അനിവാര്യമാണ്. എന്നാല്‍, നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.