അബ്കാരി നിയമത്തില്‍ മാറ്റം വരുത്തും –മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൃശൂര്‍: എക്സൈസ് സേന കാര്യക്ഷമമാക്കാന്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.  എക്സൈസ് സേനയില്‍ അംഗബലം കൂട്ടാനും വകുപ്പിനെ സജ്ജമാക്കാനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍  സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഹനങ്ങളും ആയുധങ്ങളും ഉപയോഗിക്കാനുള്ള സൗകര്യം സേനക്കുണ്ടാകണം. അംഗബലം കുറവാണ്. അത് പരിഹരിക്കപ്പെടണം. എന്നാല്‍ അതിന് കാത്തിരിക്കാതെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സേനാംഗങ്ങള്‍ തയാറാകണം. ചെക്പോസ്റ്റുകള്‍ വഴി മാത്രമല്ല, മറ്റു പല വഴിക്കും കേരളത്തിലേക്ക് ലഹരിയും മദ്യവും എത്തുന്നുണ്ട്. രണ്ടു ജില്ലകളില്‍ മാത്രമുള്ള ജനമൈത്രി എക്സൈസ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത കാഴ്ചപ്പാടോടെ ജനമൈത്രി എക്സൈസ് കാര്യക്ഷമമാകണം.
വകുപ്പിനെ കാര്യക്ഷമമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ അസോസിയേഷന് സാധിക്കണമെന്നും ട്രേഡ് യൂനിയന്‍ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അസോസിയേഷന്‍ പോകരുതെന്ന് മറ്റിതര തൊഴിലാളി-സര്‍വിസ് സംഘടനകളില്‍ നിന്നും വ്യത്യസ്തമാണ് സേനാവിഭാഗങ്ങള്‍ എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അച്ചടക്കം സര്‍വിസില്‍ പ്രധാനമാണ്. സര്‍വിസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലയെന്ന ഉത്തരവാദിത്തം സേനാംഗങ്ങള്‍ക്കുണ്ടാകണം. ജനങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ അറിഞ്ഞു കൊണ്ടാവണം സേനയുടെ പ്രവര്‍ത്തനം. വകുപ്പിനെ ശക്തിപ്പെടുത്തുകയെന്നതിനര്‍ഥം സേനയെ പൂര്‍ണമായും സജ്ജമാക്കുകയെന്നതാണ്. ലഹരി ഉല്‍പന്നങ്ങള്‍ വന്‍ തോതില്‍ വിതരണം നടത്താന്‍ വന്‍ശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പത്ത് കൊള്ള ചെയ്യുകയെന്നത് മാത്രമല്ല പുതുതലമുറയെ നിഷ്ക്രിയമാക്കുകയെന്ന നിഗൂഢ ലക്ഷ്യവും കൂടി ഈ ശക്തികള്‍ക്കുണ്ട്. പരിമിതികള്‍ ഉണ്ടെങ്കിലും സേനയെ സജ്ജമാക്കി എന്‍ഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്തി അംഗബലം വര്‍ധിപ്പിക്കും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.വര്‍ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.