മലപ്പുറം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

മലപ്പുറം: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ ഇന്ന് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 12 മുതല്‍ തുടങ്ങിയ സമരം ബുധനാഴ്ച രാത്രി 12 വരെയാണ്. നിലമ്പൂര്‍ ഡിപ്പോയില്‍ ഗാരേജില്‍ നിര്‍ത്തിയിട്ട ലോഫ്ളോര്‍ ബസ് പിന്നോട്ടുരുണ്ട് മെക്കാനിക്കല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ മൂന്നു ജീവനക്കാരെ സസ്പെന്‍റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

എടപ്പാള്‍, പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡിപ്പോകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ജില്ലയില്‍നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളടക്കം നിര്‍ത്തിവെച്ചേക്കും. ഊട്ടി, മൈസൂര്‍, ബംഗളൂരു, കോയമ്പത്തൂര്‍, ഗുഡല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുള്ളത്. കെ.എസ്.ആര്‍.ടി.ഇ.എക്ക് കീഴില്‍ ജില്ലയിലുള്ള 1700 തൊഴിലാളികള്‍ക്കു പുറമെ മറ്റു തൊഴിലാളികളും സമരത്തെ അനുകൂലിക്കുന്നതായാണ് വിവരം.

ജീവനക്കാര്‍ക്കു നേരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേയ് 10 മുതല്‍ 15 വരെ നിലമ്പൂരില്‍ നിരാഹാരസമരം നടത്തിയിരുന്നു. ചൊവ്വാഴ്ച സമരക്കാരുമായി മാനേജ്മെന്‍റ്  ചര്‍ച്ച നടത്തിയെങ്കിലും നിരുപാധികം സമരം പിന്‍വലിക്കണമെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. മേയ് ആറിനാണ് പെരിന്തല്‍മണ്ണ- വഴിക്കടവ് റൂട്ടിലോടുന്ന ലോഫ്ളോര്‍ ഓര്‍ഡിനറി ബസ് നിലമ്പൂര്‍ ഡിപ്പോ ഗാരേജില്‍ അപകടം വരുത്തിയത്. അപകടത്തില്‍ അരീക്കോട് വാക്കാലൂര്‍ മൂഴിപ്പാടം കൂത്തീരി ഷാജിമോന്‍ മരിക്കുകയും ഡ്രൈവര്‍ അരീക്കോട് പുത്തലം സ്വദേശി ഷബീറലിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.