കുടിവെള്ളം തേടി ആനയും കാലികളും പഞ്ചായത്ത് നടയില്‍

പാരിപ്പള്ളി(കൊല്ലം): കുടിവെള്ളത്തിന് ആനയെയും കാലികളെയും അണിനിരത്തി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍െറ സമരം. പഴവിള അഗ്രോ ആന്‍ഡ് ഡെയറി ഫാം ഉടമ വിനുകുമാറിന്‍െറ നേതൃത്വത്തിലാണ് കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വ്യത്യസ്ത സമരം അരങ്ങേറിയത്. രൂക്ഷമായ ജലക്ഷാമത്തില്‍ ഫാമിലെ പശുക്കളില്‍ മൂന്നെണ്ണം ഈയിടെ ചത്തിരുന്നു. വെള്ളമില്ലാതെ ഫാം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുമതി തേടി ഇയാള്‍ ഭൂഗര്‍ഭ ജല അതോറിറ്റിയെ സമീപിച്ചിരുന്നു. സ്ഥലം പരിശോധിച്ച സംഘം കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി കല്ലുവാതുക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല. 90 ദിവസം വരെ അപേക്ഷ കൈവശം വെക്കാനുള്ള അധികാരം തനിക്കുണ്ടെന്ന നിലപാടിലാണത്രെ സെക്രട്ടറി. തുടര്‍ന്നാണ് മിണ്ടാപ്രാണികളുമായി വിനുകുമാര്‍ പഞ്ചായത്ത് ഓഫിസിലത്തെിയത്. എന്നാല്‍, സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. പഴവിള അഗ്രോ ആന്‍ഡ് ഡെയറി ഫാമില്‍ വിവിധയിനങ്ങളിലുള്ള 150 പശുക്കള്‍, 50 ആടുകള്‍, അരയന്നങ്ങള്‍, താറാവുകള്‍, വിവിധയിനം പക്ഷികള്‍ എന്നിവയുണ്ട്. മൂന്ന് ആനകളും ഇവിടെയുണ്ട്. ഏഴ് ഏക്കര്‍ വിസ്തൃതിയുള്ള ഫാമിലെ അഞ്ചു കിണറുകളും വറ്റി. രണ്ടു മാസമായി വെള്ളത്തിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.  ഉച്ചസമയത്ത് പശുക്കള്‍ തളര്‍ന്നുവീഴുന്നതായും വിനുകുമാര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.