ദലിതുകള്‍ക്കില്ലാത്ത ഭരണഘടനാ സംരക്ഷണം മനുസ്മൃതിക്കില്ല-ഷെഹല റാഷിദ് ഷോറ

തൃശൂര്‍: ബിഹാറിലെ ദലിതുകളെ ചുട്ടുകൊന്നവര്‍ക്കെതിരെ കേസെടുക്കാത്തവരാണ് കാമ്പസില്‍ മനുസ്മൃതി കത്തിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതെന്നും ദലിതുകള്‍ക്കില്ലാത്ത എന്ത് ഭരണഘടനാ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹല റാഷിദ് ഷോറ. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ദ വളര്‍ത്തുന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തത് അംഗീകരിക്കാന്‍ കഴിയില്ളെന്നും പ്രതിഷേധം ഉയരണമെന്നും ഷെഹല പറഞ്ഞു. മനുഷ്യസംഗമത്തില്‍ ‘കാമ്പസ് പ്രതിരോധ വസന്തങ്ങളുടെ നേര്‍സാക്ഷ്യം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ യഥാര്‍ഥ ശക്തിയെന്തെന്ന് ആര്‍.എസ്.എസ് തിരിച്ചറിയും. രോഹിത് വെമുലയുടെ രക്തം വെറുതെയാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഓരോ വാതിലിലും ചെന്ന് ഞങ്ങള്‍ സത്യം വിളിച്ചുപറയും. അവര്‍ വ്യാജ വീഡിയോയും ക്ളിപ്പുകളുമുണ്ടാക്കി വ്യാജപ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സത്യം പറയുന്നതും തുടര്‍ന്നുകൊണ്ടിരിക്കും. 
ഫാഷിസത്തിനെതിരെ ജനാധിപത്യ ഐക്യമുണ്ടാകണമെന്നും ഷെഹല പറഞ്ഞു. എ.ഐ.എസ്.എ ദേശീയ പ്രസിഡന്‍റ് സുചേത ഡേയും സെമിനാറില്‍ സംസാരിച്ചു. ഞങ്ങള്‍ക്കാവശ്യം ജാതിയില്ലാത്ത ഇന്ത്യയാണ്. കര്‍ഷകര്‍ പീഡിപ്പിക്കപ്പെടാത്ത, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാത്ത ഇന്ത്യയെയാണ് ഞങ്ങള്‍ക്കാവശ്യം. 
ഈ സര്‍ക്കാറിനെ തള്ളിക്കളയാനുള്ള ഒരു രാഷ്ട്രീയാവശ്യമാണ് എനിക്ക് നിങ്ങളുടെ മുന്നിലേക്ക് വെക്കാനുള്ളതെന്നും സുചേത പറഞ്ഞു. എഫ്.ടി.ഐയില്‍നിന്ന് അജയന്‍ അടാട്ട്, പി.പി. അമല്‍ (ജെ.എന്‍.യു), എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് വി.പി. സാനു തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറിനു ശേഷം ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് കലാപരിപാടികളോടെ മനുഷ്യസംഗമം സമാപിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.