നീലഗിരിയിൽ കടുവ യുവാവിനെ കൊന്നു തിന്നു

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ ദേവർഷോലക്കടുത്ത സ്വകാര്യ എസ്റ്റേറ്റിൽ ഉത്തരേന്ത്യൻ തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. ഝാർഖണ്ഡ് സ്വദേശിയായ മെഗാവുരയാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൂത്രമൊഴിക്കുന്നതിനായി വീടിനു പുറത്തിറങ്ങിയ മെഗാവുരയെ കടുവ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച വീടിനു പുറത്ത് രക്തക്കറ കണ്ട് ഇയാളെ അന്വേഷിച്ചിറങ്ങിയ നാട്ടുകാർ അരക്കിലോമീറ്റർ ദൂരെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസ്റ്റേറ്റിലെ നായ ആണ് മണം പിടിച്ച് സ്ഥലം കണ്ടെത്തിയത്. കഴുത്ത് മുതൽ ഇടുപ്പ് വരെ ഭക്ഷിച്ച കടുവ കാലും തലയും മാത്രമേ അവശേഷിപ്പിച്ചുള്ളു. സ്ഥലത്ത് കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.

തുടർന്ന് മൃതദേഹം നീക്കാൻ സമ്മതിക്കാതെ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. നീലഗിരി കലക്ടർ, എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. ഇതിനിടെ മൃതദേഹം മറ്റൊരു വഴിയിലൂടെ പൊലീസ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു. അന്ന് നാട്ടുകാർ സംഭവം ഫോറസ്റ്റ് അധിക-ൃതരെ അറിയിച്ചെങ്കിലും അവർ നടപടികൾ കൈകൊണ്ടില്ല എന്നാണ് ആരോപണം. കടുവക്കായി തിരച്ചിൽ തുടങ്ങിയ അധികൃതർ എസ്റ്റേറ്റിൽ 50 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടാൻ കൂടും സ്ഥാപിച്ചിട്ടുണ്ട്. സോമാലിയാണ് മരിച്ച മെഗാവുരയുടെ ഭാര്യ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.