ഏക സിവില്‍കോഡ് നടപ്പാക്കരുത് –ജമാഅത്തെ ഇസ് ലാമി

കോഴിക്കോട്: രാജ്യത്ത് പൗരാവകാശങ്ങള്‍ക്കെതിരിലും വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരിക വ്യക്തിത്വത്തിനു നേരെയും കടുത്ത വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെയും ജെ.എന്‍.യുവിലെയും സംഭവങ്ങള്‍ രാജ്യത്ത് വേരുറപ്പിച്ചുകഴിഞ്ഞ ഫാഷിസത്തിന്‍െറ ഉദാഹരണങ്ങള്‍ മാത്രമാണ്. കേന്ദ്രഭരണകൂടവും ഭരണകക്ഷി നേതാക്കളും ജനങ്ങളോട് സമാധാനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. നീതി നടപ്പില്‍വരുത്തുന്നത് അവരുടെ അജണ്ടയില്‍തന്നെയില്ല. ഹിംസയുടെ അട്ടഹാസം മുഴക്കുകയും വിമര്‍ശകര്‍ക്കുനേരെ കൊലവിളി നടത്തുകയും ചെയ്യുന്നവര്‍ രാജ്യത്തെ അസഹിഷ്ണുതയുടെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്ന് അമീര്‍ പറഞ്ഞു.
ഏക സിവില്‍കോഡിനു വേണ്ടി പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യം, ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിക്കാനുള്ള ശ്രമമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഏക സിവില്‍കോഡ് വാദത്തെ അംഗീകരിക്കാനാവില്ല.ഭൂമിയില്‍ മനുഷ്യന്‍െറ നന്മയും മരണാനന്തരജീവിതത്തില്‍ ശാശ്വത വിജയവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക പ്രമാണങ്ങളിലെ മൗലികാശയങ്ങള്‍ക്ക് എതിരാവുന്ന കാഴ്ചപ്പാടുകളെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ജമാഅത്തെ ഇസ്ലാമിക്ക് സാധ്യമല്ല. സ്ത്രീയുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് കേരളത്തിലെ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകളെ ഈ മൗലികാടിത്തറയില്‍ നിന്നുകൊണ്ടാണ് ജമാഅത്ത് വിലയിരുത്തുന്നത്. ഇതു സംബന്ധമായി ഖുര്‍ആന്‍ സമര്‍പ്പിച്ച നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ളെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഏക സിവില്‍കോഡ് വാദത്തെ ശക്തിപ്പെടുത്തുമെന്നും ജമാഅത്ത് ഉറച്ചുവിശ്വസിക്കുന്നു.സ്ത്രീയുടെ സുരക്ഷ, നീതി, അഭിമാനം എന്നിവ ഉറപ്പുവരുത്തേണ്ടത് ഏതൊരു സമൂഹത്തിന്‍െറയും പ്രാഥമിക ബാധ്യതയാണ്. ലിംഗനീതിയെ ജമാഅത്തെ ഇസ്ലാമി ശക്തമായി പിന്തുണക്കുന്നുവെന്നും അമീര്‍ വ്യക്തമാക്കി.
രാജ്യത്തിന്‍െറ സാഹചര്യം മനസ്സിലാക്കി സമൂഹനന്മക്കായി സമര്‍പ്പിക്കാനും ഇസ്ലാം പഠിപ്പിക്കുന്ന നീതിയും മനുഷ്യസാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാനും പ്രസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.