എസ്.എസ്.എയില്‍ ബി.പി.ഒമാരെയും ട്രെയ്നര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന് (എസ്.എസ്.എ) കീഴിലെ ബി.ആര്‍.സികളിലെ ബി.പി.ഒമാരെയും ട്രെയ്നര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് മുഴുവന്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍മാര്‍ക്കും എസ്.എസ്.എ ഡയറക്ടര്‍ ഉത്തരവ് നല്‍കി. സംസ്ഥാനത്തെ 168 ബി.ആര്‍.സികളാണ് എസ്.എസ്.എക്ക് കീഴിലുള്ളത്. ഓരോ ബി.ആര്‍.സിയിലും ഒരു ബ്ളോക് പ്രോഗ്രാം ഓഫിസര്‍, അഞ്ച് ട്രെയ്നര്‍ എന്നിങ്ങനെയാണുള്ളത്. ഇവരുടെ കാലാവധി ഒരോ വര്‍ഷവും ദീര്‍ഘിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് കൂട്ടപിരിച്ചുവിടല്‍.

1008 അധ്യാപകരാണ് ഇതിനെതുടര്‍ന്ന് മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങേണ്ടിവരുക. പകരം നിയമനത്തിനായി എസ്.എസ്.എ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മാസമെങ്കിലുമെടുക്കും. നിലവിലുള്ളവരെ പിരിച്ചുവിട്ടതോടെ ബി.ആര്‍.സികള്‍ നാഥനില്ലാകളരികളായി മാറും. പുതിയ നിയമനംവരെ നിലവിലുള്ളവരെ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ബി.ആര്‍.സികളില്‍ ആളില്ലാത്ത അവസ്ഥ ഒഴിവാക്കാമായിരുന്നു.പകരം സംവിധാനമാകുംവരെ എസ്.എസ്.എക്ക് കീഴില്‍ ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍മാരായി ജോലി ചെയ്യുന്നവരെ താല്‍ക്കാലികമായി നിയമിക്കാനാണ് തീരുമാനം.സ്കൂളുകളില്‍നിന്ന് തസ്തിക നഷ്ടപ്പെട്ടുവരുന്ന അധ്യാപകരാണ് ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് ബി.പി.ഒമാരുടെയും ട്രെയ്നര്‍മാരുടെയും ചുമതല നല്‍കുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ യൂനിഫോം വിതരണം എസ്.എസ്.എയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ബി.ആര്‍.സികളില്‍ ആളില്ലാത്തത് യൂനിഫോം പ്രവര്‍ത്തനങ്ങളെ ബാധിക്കും. മാത്രമല്ല, എസ്.എസ്.എയില്‍നിന്ന് പിരിച്ചുവിടുന്ന അധ്യാപകര്‍ സ്കൂളുകളിലേക്ക് തിരികെ പോകുമ്പോള്‍ ഇവര്‍ക്ക് തസ്തികയിലാത്ത പ്രശ്നവും നേരിടും. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് എസ്.എസ്.എയിലേക്ക് വന്ന അധ്യാപകര്‍ തിരികെ പോകുമ്പോഴായിരിക്കും ഏറെ പ്രതിസന്ധി നേരിടുക.
നിലവില്‍ പല സ്കൂളുകളിലും അധ്യാപകര്‍ അധികമാണ്. ഇവരെ പുനര്‍വിന്യസിക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് കൂടുതല്‍ അധ്യാപകര്‍കൂടി എത്തുന്നത്.സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് പല ജില്ലകളിലും പി.എസ്.സി ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോയും അയച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തെയും ഇതുബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.