സംസ്ഥാനത്തെ മുഴുവന്‍ സഹ. ബാങ്കുകളിലും പണയ പണ്ടം പരിശോധിക്കും

കാസര്‍കോട്: ജില്ലയിലെ നാല് സഹകരണ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് നടത്തിയ ആറുകോടിയോളം രൂപയുടെ വെട്ടിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും പരിശോധനക്ക് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം. ‘കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന പൂര്‍ത്തിയായാല്‍ മറ്റു ജില്ലകളില്‍ പരിശോധന ആരംഭിക്കുമെന്ന് സഹകരണ രജിസ്ട്രാര്‍ എസ്. ലളിതാംബിക  ‘മാധ്യമ’ത്തോട് പറഞ്ഞു. പരിശോധനയുടെ ചുമതല അഡീഷനല്‍ രജിസ്ട്രാര്‍(ക്രെഡിറ്റ്) ജോസ് ഫിലിപ്പിന്  നല്‍കിയതായും  രജിസ്ട്രാര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് 4.06 കോടി രൂപ തട്ടിയെടുത്ത കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഇടപാടുകാരായ 50 ഓളംപേര്‍ പ്രതികളാകും. പിലിക്കോട് സഹ. ബാങ്കില്‍ 82.46 ലക്ഷം, പനയാല്‍ സഹകരണ ബാങ്കില്‍ 42 ലക്ഷം, മജിബയല്‍ സഹകരണ ബാങ്കില്‍ 22 ലക്ഷം എന്നിങ്ങനെയാണ് തട്ടിപ്പ് നടന്നത്. മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം കണ്ടത്തെിയതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ബാങ്കുകളിലും ജോ. രജിസ്ട്രാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് മറ്റു ചില ബാങ്കുകളിലും മുക്കുപണ്ടം തട്ടിപ്പ് കണ്ടത്തെിയത്. ചില ബാങ്കുകള്‍  പണ്ടം തിരികെ കൊണ്ടുവെച്ച് രക്ഷപ്പെട്ടു. സഹകരണ വകുപ്പിറക്കിയ 13/2013 നമ്പര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധനക്ക് നിര്‍ദേശം.

ഈ ഉത്തരവ് പ്രകാരം നേരത്തേ ഓഡിറ്റ് നടന്നിരുന്നുവെങ്കിലും പണ്ടങ്ങളുടെ പരിശോധന നടന്നില്ല. അഞ്ചുകോടി വായ്പയെടുക്കുമ്പോള്‍ നാലുകോടിയും സ്വര്‍ണമാണ് ഈടായി നല്‍കുന്നത്. ഇതെല്ലാം ഉരച്ച് പരിശോധിക്കാന്‍ അപ്രൈസര്‍മാര്‍ തയാറാകില്ല. ഇതിന്‍െറ കൂലി അപ്രൈസര്‍മാര്‍ക്ക് നല്‍കേണ്ടത് ബാങ്കാണ്. അത് ഒഴിവാക്കാന്‍ ഓഡിറ്റിനെതിരെ ബാങ്കുഭരണസമിതി സര്‍ക്കാറിന് പരാതി നല്‍കും. തുടര്‍ന്ന് പരിശോധനയില്ലാതെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കും. ഭരണസമിതിയുടെ വേണ്ടപ്പെട്ടവര്‍ക്ക് മുക്കുപണ്ടത്തിലും വായ്പ ലഭിക്കുന്നത് ഇങ്ങനെയാണെന്ന് സഹകരണ വകുപ്പ് പറയുന്നു.

അപ്രൈസര്‍മാര്‍ക്ക് മാത്രമേ സ്വര്‍ണം തിരിച്ചറിയൂവെന്നതിനാല്‍ അവരും തട്ടിപ്പില്‍ പങ്കാളികളാകും. ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് പരിശോധന പൂര്‍ത്തിയാക്കാനാണ് നീക്കം. ബോധപൂര്‍വം ക്രമക്കേട് വരുത്തിയിട്ടുള്ള ഭരണസമിതികള്‍ക്ക് അത് തിരുത്താനുള്ള അവസരം കൂടി ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.