ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് സംസ്ഥാന തൊഴില്‍വകുപ്പിന്‍െറ കീഴില്‍ തുടങ്ങിയെന്നും ഇവരുടെ രജിസ്ട്രേഷന്‍ കുറച്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും തൊഴില്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക് നിലവില്‍ ലഭ്യമല്ല. ഇവരെയും തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ഇവര്‍ക്കൊപ്പം വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.  ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും സാമൂഹിക പിന്നാക്കാവസ്ഥയുമാണ് ചെറുപ്പത്തില്‍ കളിച്ചും പഠിച്ചും വളരേണ്ട കുട്ടികളെ ബാലവേലയിലേക്ക് നയിക്കുന്നത്. ആ അവസ്ഥ ഒഴിവാക്കുകയാണ് അടിസ്ഥാന പരിഹാരം. ബാലവേല തടയുന്ന 1986ലെ കേന്ദ്ര നിയമപ്രകാരം ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ചൈല്‍ഡ് ലേബര്‍ റിഹാബിലിറ്റേഷന്‍ കം വെല്‍ഫെയര്‍ കമ്മിറ്റികളുണ്ട്.  ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കണം.

പൊതുസമൂഹത്തിന്‍െറകൂടി ജാഗ്രതയുണ്ടെങ്കിലേ ബാലവേല പൂര്‍ണമായി ഒഴിവാക്കാനാവൂ. തൊഴിലുടമകള്‍ക്കും തൊഴിലാളിസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും, കൂട്ടായ ശ്രമത്തിലൂടെ വേണം ബാലവേല തുടച്ചുനീക്കാനെന്നും മന്ത്രി പറഞ്ഞു.  
കുട്ടികളെ കാണാതാവുന്നത് മുതല്‍ അവര്‍ക്കെതിരെയുള്ള പീഡനംവരെ എല്ലാ പ്രശ്നങ്ങളും അറിയിക്കാന്‍ ചൈല്‍ഡ് ലൈനിന്‍െറ 1098 ടോള്‍ഫ്രീ നമ്പറുള്ളതുപോലെ ബാലവേലയെക്കുറിച്ച് വിവരമറിയിക്കാന്‍ തൊഴില്‍വകുപ്പിന് കീഴില്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുള്ള കാര്യം തൊഴില്‍മന്ത്രി ഓര്‍മിപ്പിച്ചു. 155214, 180042555214 എന്നിവയാണ് ഇവ. ബാലവേല മാത്രമല്ല, തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട ഏത് പ്രശ്നവ=ും ഈ നമ്പറുകളില്‍ വിളിച്ച് അറിയിക്കാം. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.  കോഴിക്കോട് സൗത് എം.എല്‍.എ ഡോ. എം.കെ. മുനീര്‍  അധ്യക്ഷതവഹിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണര്‍ എ. അലക്സാണ്ടര്‍, തൊഴിലാളി സംഘടനാ നേതാക്കളായ ടി. ദാസന്‍ (സി.ഐ.ടി.യു), അഡ്വ. എം. രാജന്‍ (ഐ.എന്‍.ടി.യു.സി), പി.കെ. നാസര്‍ (എ.ഐ.ടി.യു.സി) യു. പോക്കര്‍ (എസ്.ടി.യു), വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍, വ്യാപാരി വ്യവസായസമിതി പ്രതിനിധി സി.വി. ഇക്ബാല്‍, ചൈല്‍ഡ്ലൈന്‍ ഭാരവാഹി മുഹമ്മദലി, റീജ്യനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ കെ.എം. സുനില്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.