ആലപ്പുഴയിൽ കടൽക്ഷോഭത്തിൽ ബോട്ട് മറിഞ്ഞു

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. നാല് പേരെ കാണാതായതായി സംശയം. കടലിൽ മത്സ്യബന്ധനത്തിന് പോയവരാണ് കാണാതായതെന്നാണ് കരുതപ്പെടുന്നത്. ആഴക്കടലിൽ മറിഞ്ഞ വള്ളത്തിൽ നാല് പേരെ കണ്ടുവെന്ന് ചില മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നാവികസേനയും തീരസംരക്ഷണ സേനയും സ്ഥലത്ത് ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശക്തമായ തിരമാലയും മഴയും കടൽക്ഷോഭവും തെരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്. കൊച്ചി നാവിക ആസ്ഥാനത്ത് നിന്ന് മുങ്ങല്‍ വിദഗ്ധര്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

തകർന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങൾ ആലപ്പുഴ ബീച്ചിനടുത്തുള്ള ഷൺമുഖ വിലാസം സ്കൂളിന് സമീപം കണ്ടെത്തി. ബോട്ടിന്‍റെ ചില ഭാഗങ്ങളും പത്തോളം തെർമോക്കോൾ ഷീറ്റുകളുമാണ് കരക്കടിഞ്ഞത്.

ആഴക്കടലില്‍ മത്സ്യബന്ധത്തനത്തിനിടെ വള്ളത്തിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകുകയും തിരയില്‍ പെട്ട് തകരുകയും ചെയ്തുവെന്നാണ് വിവരം. ബോട്ട് തകര്‍ന്നതോടെ തൊഴിലാളികള്‍ വള്ളത്തിന്‍റെ ഭാഗങ്ങളില്‍ പിടിച്ച് രക്ഷപെടാനുള്ള ശ്രമത്തിലാണെന്നാണ് വള്ളത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയവര്‍ പോലീസിന് നല്‍കിയ വിവരം.

അതേസമയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിക്ക് വേണ്ടി സർവേ നടത്താനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടതെന്ന് ബോട്ടുടമ ബാബു അറിയി്ചചു. അവശിഷ്ടങ്ങൾ കണ്ട് തന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് തന്നെയാണിതെന്ന് ബാബു സ്ഥിരീകരിച്ചു. എൻജിന്‍റെ വാൽവിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് പുന്നപ്ര ഭാഗത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഇതിൽ തൊഴിലാളികളൊന്നും ഉണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു.

അതേസമയം, ബോട്ടിൽ ആളുകളുണ്ടായിരിക്കാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.