ബോര്‍ഡ് അപേക്ഷ നല്‍കിയില്ല; റെഗുലേറ്ററി കമീഷന്‍ വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നു

തിരുവനന്തപുരം: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കൊല്ലത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ ബോര്‍ഡ് തയാറാകാത്തതിനെ തുടര്‍ന്ന് റെഗുലേറ്ററി കമീഷന്‍ സ്വമേധയാ വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നു. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെകുറയുകയും മെച്ചപ്പെട്ട കാലവര്‍ഷം ശക്തമായതിനാല്‍ ജലവൈദ്യുതി കുറവുണ്ടാകില്ളെന്ന് കണക്കാക്കുകയും ചെയ്യുന്നതിനാല്‍ ഇക്കുറി ബോര്‍ഡ് ലാഭത്തിലാകും. 600 കോടി രൂപ ഇക്കൊല്ലം ബോര്‍ഡ് ലാഭംനേടുമെന്ന് റെഗുലേറ്ററി കമീഷന്‍ സ്വമേധയാ തയാറാക്കിയ കണക്കില്‍ പറയുന്നു. ഇതിനനുസരിച്ച് വൈദ്യുതിനിരക്ക് നിശ്ചയിക്കാനാണ് നീക്കം. അതേസമയം 11-12ല്‍ 1005.51 കോടിയും 12-13ല്‍ 2109.73 കോടിയും കമീഷന്‍ അനുവദിച്ചതിനേക്കാള്‍ അധിക കമ്മി വന്നുവെന്ന് ബോര്‍ഡിന്‍െറ ഓഡിറ്റ് ചെയ്ത കണക്കുകളില്‍ പറയുന്നു. ഇത് അനുവദിക്കണമെന്ന് കാണിച്ച് ബോര്‍ഡ് അപേക്ഷ (ട്ര്യൂയിങ് അപ് പെറ്റീഷന്‍) സമര്‍പ്പിച്ചിട്ടുണ്ട്.

തുകൂടി കണക്കിലെടുത്താകും കമീഷന്‍ ഇക്കൊല്ലത്തെ നിരക്ക് നിശ്ചയിക്കുക. സംസ്ഥാനത്ത് കമീഷന്‍ നിലവില്‍ വന്നിട്ട് ആദ്യമായാണ് സ്വന്തം നിലയില്‍ നിരക്ക് പരിഷ്കരിക്കാന്‍ നടപടിവരുന്നത്. കഴിഞ്ഞ നവംബര്‍ 30നകം പ്രതീക്ഷിത വരവുചെലവ് കണക്കുകളും താരിഫ് പരിഷ്കരണ അപേക്ഷയും ബോര്‍ഡ് കമീഷന് സമര്‍പ്പിക്കണമായിരുന്നു.  എന്നാല്‍ ഇക്കൊല്ലം മാര്‍ച്ച് 31 വരെയും ബോര്‍ഡ് അത് സമര്‍പ്പിച്ചില്ല. നിലവിലെ നിരക്ക് 2016 മാര്‍ച്ച് 31 വരെ മാത്രമേ നിലനില്‍ക്കൂവെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ബോര്‍ഡിന് കമീഷന്‍ കത്തുനല്‍കി. നിലവിലെ നിരക്ക് അടുത്ത സെപ്റ്റംബര്‍ വരെയോ 16-17ലെ താരിഫ് നിശ്ചയിക്കുന്നതുവരെയോ തുടരണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ചെലവ് കണക്കുകളോ താരിഫ് പെറ്റീഷനോ മറ്റ് രേഖകളോ ബോര്‍ഡ് സര്‍പ്പിച്ചില്ളെന്നാണ് കമീഷന്‍ പറയുന്നത്. 2015ലെ നിരക്ക് അന്നത്തെ വൈദ്യുതി വാങ്ങുന്നതിലെ ഉയര്‍ന്ന ചെലവ് കണക്കാക്കിയാണ് നിശ്ചയിച്ചത്. രാജ്യത്താകമാനം ഇപ്പോള്‍ വൈദ്യുതിലഭ്യത കൂടുകയും നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡിന്‍െറ കാര്യശേഷി വര്‍ധിച്ചതിനാല്‍ മൊത്തത്തില്‍ ചെലവ് കുറയും.

അതിനാല്‍ ഒരുരേഖകളും പരിശോധിക്കാതെ കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തുടരുന്നത് ശരിയല്ളെന്നാണ് കമീഷന്‍ വിലയിരുത്തല്‍. വിതരണ ഏജന്‍സികള്‍ നിരക്ക് പരിഷ്കരണ അപേക്ഷ സമയബന്ധിതമായി നല്‍കിയില്ളെങ്കില്‍ സ്വമേധയാ കമീഷന് നിശ്ചയിക്കാമെന്ന് അപ്പലേറ്റ് ബ്രൈ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് കമീഷന്‍ സ്വമേധയാ നിരക്ക് പരിഷ്കരിക്കുന്നത്. ഇക്കൊല്ലത്തേക്ക് 600.39 കോടിയുടെ മിച്ചം ബോര്‍ഡിനുണ്ടാകുമെന്ന് കമീഷന്‍ കണക്കാക്കുന്നു. ആകെ ചെലവ് 11099.49 കോടിയും വരുമാനം 11260.88 കോടിയുമായിരിക്കും. വൈദ്യുതി വാങ്ങാന്‍ 7098.57 കോടിയും പലിശയും അനുബന്ധചെലവുകള്‍ക്കും 1611.20 കോടിയും തേയ്മാന ചെലവ് 414.80 കോടിയും അറ്റകുറ്റപ്പണിക്ക് 1757.50 കോടിയും റിട്ടേണ്‍ ഇന്‍ ഇക്വിറ്റി 217.42 കോടിയുമാണ് കണക്കാക്കുന്നത്.

ബോര്‍ഡ് രണ്ട് വര്‍ഷത്തെ ട്രൂയിങ് അപ് പെറ്റീഷനില്‍ നല്‍കിയ അധിക കമ്മിയിലെ നിലപാടുകൂടി കണക്കാക്കിയാകും തീരുമാനം. ഇത് അപ്പടി കമീഷന്‍ അംഗീകരിക്കണമെന്നില്ല. അപേക്ഷയില്‍ തെളിവെടുപ്പ് ഈമാസം 12ന് കഴിഞ്ഞിരുന്നു. 13-14,-14-15 വര്‍ഷങ്ങളിലെ ട്രൂയിങ് അപ് പെറ്റീഷനുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇവയും നിരക്ക് നിര്‍ണയിക്കുന്നതില്‍ കമീഷന്‍ പരിഗണിക്കും. കമീഷന്‍ സ്വമേധയാ താരിഫ് നിശ്ചയിക്കുന്നതിനായി ഈമാസം 27ന് കമീഷന്‍ ആസ്ഥാനത്ത് തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30നാണ് വര്‍ഷത്തെ അപേക്ഷ കമീഷന്‍ സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.