കേരള പൊലീസ് അസോ. തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്‍ ബൈലാ ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിയമക്കുരുക്കിലേക്ക്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള സര്‍ക്കാര്‍തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തില്‍, സര്‍ക്കാര്‍ പൊലീസിന്‍െറ നിറംമാറ്റാന്‍ ശ്രമിക്കുകയാണെന്ന് ബുധനാഴ്ച ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഭാരവാഹികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെടുന്നതത്രെ. 2015 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലത്തെിയ വലതുപക്ഷ അനുകൂല സംസ്ഥാന കമ്മിറ്റിയാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ഇവര്‍ക്ക് 2017 ജൂലൈ വരെ കാലാവധി നല്‍കാന്‍ കഴിഞ്ഞസര്‍ക്കാര്‍ ബൈലാ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കുന്നിടത്തോളം നിലവിലെ കമ്മിറ്റിക്ക് തുടരാം. എന്നാല്‍, പുതിയ സര്‍ക്കാറിന് ഇത് റദ്ദാക്കാനും തെരഞ്ഞെടുപ്പ് നടത്തിക്കാനും അധികാരമുണ്ട്. പക്ഷേ, ഇതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ധിറുതിപിടിച്ച് ഏകപക്ഷീയതീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് ഭാരവാഹികള്‍ ആരോപിക്കുന്നു.

അതേസമയം, എസ്.ഐമാരുടെയും സി.ഐമാരുടെയും സംഘടനയായ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍െറ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജൂലൈ 25മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കണം. ആഗസ്റ്റ് 16ന് സ്റ്റേഷന്‍തല തെരഞ്ഞെടുപ്പും 21ന് ജില്ലാഭാരവാഹി തെരഞ്ഞെടുപ്പും 30ന് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്താനാണ് നിര്‍ദേശം. നിലവിലെ വലതനുകൂല ഭരണസമിതിയുടെ കാലാവധി 2017 ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍തീരുമാനത്തിന് വിധേയമായി തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്‍ അംഗങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.