കടല്‍ കടന്നവര്‍ പറുദീസയാക്കിയ പടന്ന; ഇന്ന് വേദനയുടെ കടലിലും

പടന്ന: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാഗ്യജീവിതം തേടി  റങ്കൂണിലും മലായിലും സിലോണിലും ഒടുവില്‍ പേര്‍ഷ്യയിലും യാത്ര ചെയ്ത്  ജീവിതോപാധി കണ്ടത്തെി തിരിച്ചുവന്നവരാല്‍ കൊച്ചു പറുദീസയായ ഗ്രാമം ഇന്ന് വേദനയുടെ നടുക്കടലില്‍. ഒരുകൂട്ടം പേരുടെ ദുരൂഹ യാത്രയുടെ പേരില്‍ മുള്‍മുനയിലായിരിക്കുകയാണ് ഈ ഗ്രാമം. രണ്ട് പിഞ്ചുകുട്ടികളടക്കം 11 പേരുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളിലടക്കം പടന്ന എന്ന ഗ്രാമം നിറഞ്ഞുനില്‍ക്കുമ്പോള്‍ സംഭവിച്ചതെന്തന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പടന്ന വാസികള്‍. ഒരുമാസം മുമ്പ് കോഴിക്കോട്ടേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയവര്‍ പിന്നീട് ശ്രീലങ്കയിലേക്ക് മതപഠനത്തിന് പോകുന്നു എന്ന് പറഞ്ഞപ്പോഴും രക്ഷിതാക്കളില്‍ ആശങ്കയുണ്ടായിരുന്നില്ല.

ഒടുവില്‍, കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് രക്ഷിതാക്കളില്‍ ചിലര്‍ക്ക് വന്ന മെസേജുകളിലൂടെയാണ് യാത്രയിലെ പന്തികേട് പുറംലോകമറിഞ്ഞത്. ഐ.എസ് ബന്ധമടക്കം ദിനംപ്രതി വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവാതെ അരുതാത്തതൊന്നും കേള്‍ക്കാനിടവരരുതേ എന്ന പ്രാര്‍ഥനയില്‍ കഴിയുകയാണ് പടന്നക്കാര്‍. ഏറ്റവും ഒടുവില്‍ നാട്ടില്‍നിന്ന് കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതിന് തെളിവ് കിട്ടിയിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറയുമ്പോള്‍ ആശ്വാസം കൊള്ളുകയാണ് നാട്ടുകാര്‍. പടന്ന  തീവ്രവാദികളുടെ, രാജ്യവിരുദ്ധരുടെ കേന്ദ്രമാണോ എന്ന തരത്തില്‍ വരുന്ന വാര്‍ത്തകളില്‍ ഇവിടത്തുകാര്‍ നിരാശരാണ്.

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പടന്ന വലിയ ജുമുഅത്ത് പള്ളിയും മുണ്ട്യ ക്ഷേത്രവുംപോലെ വ്യത്യസ്ത സമുദായക്കാര്‍ പരസ്പര വിശ്വാസത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്ന നാട്ടില്‍ ഒരു വിധ്വംസക പ്രവര്‍ത്തന ശക്തികള്‍ക്കും വേരോട്ടമുണ്ടാക്കാനോ സാന്നിധ്യമുണ്ടാക്കാന്‍പോലുമോ കഴിയില്ളെന്ന് ഇവിടത്തുകാര്‍ ഉറച്ച് വിശ്വസിക്കുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ഏതാനും ചില വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന രീതിയില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ അല്ലാതെ ഒരുതരത്തിലുള്ള വര്‍ഗീയ അസ്വാരസ്യങ്ങള്‍പോലും ഉയര്‍ന്നിട്ടില്ലാത്ത ഈ തീരദേശ ഗ്രാമത്തില്‍ ഇന്ന് എങ്ങും നിരാശ തളംകെട്ടി നില്‍ക്കുന്നു. ജില്ലയില്‍തന്നെ അറിയപ്പെടുന്ന നിരവധി ക്ളബുകളും സാംസ്കാരിക സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന പടന്നയില്‍ ഇത്തരം ദുരൂഹത സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് നാട്ടുകാര്‍ സമ്മതിക്കുന്നു.

 സമൂഹത്തില്‍നിന്നും പെടുന്നനെ ഉള്‍വലിഞ്ഞ്  ജീവിച്ച് മതദര്‍ശനങ്ങളെ വികലമായി മനസ്സിലാക്കിയ ചില ചെറുപ്പക്കാര്‍ ഉണ്ടാക്കിയ പ്രശ്നം ചെറുതല്ല. തങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചുകൊടുത്ത പാതയില്‍ പ്രവാസ ജീവിതത്തിന്‍െറ വഴി തെരഞ്ഞെടുത്ത് കുടുംബം പോറ്റാന്‍ കടല്‍ കടന്നവരും നാട്ടില്‍ നടന്ന പുതിയ സംഭവ വികാസങ്ങളില്‍ ഉത്കണ്ഠാകുലരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.