ഗ്രൂപ്പാണ് വലുതെന്ന സ്ഥിതി അനുവദിക്കില്ല -രാഹുല്‍

ന്യൂഡല്‍ഹി: നേതൃമാറ്റത്തിന് സമ്മര്‍ദം ചെലുത്താന്‍ ഡല്‍ഹിയിലത്തെിയ എ-ഐ വിഭാഗം നേതാക്കള്‍ക്ക് ഗ്രൂപ്പിസത്തിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ താക്കീത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദി ഒരാള്‍ മാത്രമല്ളെന്നും ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്നും രാഹുല്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം പാര്‍ട്ടിയെ ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ഡല്‍ഹിക്ക് വിളിച്ചുവരുത്തിയ 60ഓളം മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഹൈകമാന്‍ഡ് നിലപാട് രാഹുല്‍ വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുനേരെ സംയുക്ത നീക്കത്തിനത്തെിയ നേതാക്കള്‍ രാഹുലിന്‍െറ നിലപാടില്‍ നിരാശരായാണ് നാട്ടിലേക്ക് മടങ്ങിയത്.

കേരളത്തിലെ സംഘടനാപ്രവര്‍ത്തനം അടുത്തകാലം വരെ മാതൃകാപരമായിരുന്നെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിയാണിപ്പോള്‍. ഇത് വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ആരുടെയെങ്കിലും ഒരാളുടെമേല്‍ അത് കെട്ടിവെക്കാന്‍ പറ്റില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ വേണ്ട. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചുള്ള പോസ്റ്റ്മോര്‍ട്ടമല്ല ഹൈകമാന്‍ഡ് ഉദ്ദേശിക്കുന്നത്. പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനത്ത് ശക്തി വീണ്ടെടുക്കാനുള്ള വഴിയാണ് തേടുന്നത്. ഇതിന് ഗ്രൂപ്പിസം ഒഴിവാക്കുകയും യുവാക്കളെയും വനിതകളെയും കൂടുതല്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഊര്‍ജസ്വലമായ സമിതികള്‍ അടിമുടി ഉണ്ടാക്കണം. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല. ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതം വെക്കാനും പറ്റില്ളെന്ന് രാഹുല്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെ മുന്നിലിരുത്തിയാണ് ഹൈകമാന്‍ഡ് നിലപാട് രാഹുല്‍ വിശദീകരിച്ചത്. മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലേതെന്നും ബി.ജെ.പി വെല്ലുവിളികൂടി മുന്നില്‍ക്കണ്ട് ഐക്യത്തോടെ മുന്നോട്ടുപോകേണ്ട ഘട്ടമാണെന്നും എ.കെ. ആന്‍റണി പറഞ്ഞു.

വി.എം. സുധീരന്‍െറ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തെങ്കില്‍, കേരള കോണ്‍ഗ്രസിനെപ്പോലുള്ള ഘടകകക്ഷികളും പാര്‍ട്ടിക്കെതിരെ മുറുമുറുക്കുന്ന സ്ഥിതിയാണെന്ന്, പിന്നീട് ഒറ്റക്കും ചെറുസംഘങ്ങളായും രാഹുല്‍ ഗാന്ധിയെ കണ്ട നേതാക്കളില്‍ പലരും പരാതിപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സുധീരന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതേസമയം, ഉമ്മന്‍ ചാണ്ടിയും ഒപ്പമുള്ളവരും നിരാശരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.