പാലക്കാട്: 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ലൈസൻസ് ജനുവരിക്ക് ശേഷം പുതുക്കി നൽകാതെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്‍റെ (കെ.എസ്.ആർ.ആർ.ഡി.എ) നേതൃത്വത്തിൽ ഹൈകോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് സ്റ്റേ അനുവദിച്ചത്.
സംസ്ഥാനത്തെ 70 വയസ്സ് പൂർത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓർഡർ പ്രകാരം റേഷൻ വ്യാപാരിക്ക് കട നടത്താൻ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ൽ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷൻ വ്യാപാരിക്ക് മാത്രമാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, അതിനെ തെറ്റായി വ്യാഖ്യാനിച്ച് നിലവിലുള്ള വ്യാപാരിക്ക് കൂടി ബാധകമാക്കി ഉത്തരവ് ഇറക്കിയ സിവിൽ സപ്ലൈസ് കമീഷണറുടെ നടപടിക്കെതിരെ റേഷൻ വ്യാപാരിസംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
പരിരിഹാരം ഉണ്ടാവാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് വേലിക്കാട് പറഞ്ഞു. കോടതിയിൽ അസോസിയേഷന് വേണ്ടി അഡ്വ. വിനോദ് മാധവൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.