ഉമ്മന്‍ ചാണ്ടി പേഴ്സനല്‍ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനെന്ന് തിരുവഞ്ചൂര്‍

കൊച്ചി: പേഴ്സനല്‍ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് സോളാര്‍ കമീഷനോട് മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വെള്ളിയാഴ്ച കൊച്ചിയില്‍ കമീഷന്‍ മുമ്പാകെ ഹാജരായ അദ്ദേഹം സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും തന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ളെന്നും മൊഴി നല്‍കി. സരിത ഒരുതവണ തന്‍െറ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുത്ത ഗണ്‍മാന്‍ അത് തനിക്ക് തരുന്നതിനുമുമ്പ് കോള്‍ മുറിഞ്ഞു.
തന്‍െറ ഫോണില്‍നിന്ന് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ സരിതയുടെ ഫോണിലേക്ക് പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂര്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന് മൊഴിനല്‍കി. 2004ല്‍ മുഖ്യമന്ത്രിയായതുമുതല്‍ 2013 ജൂണില്‍ ഒഴുവാക്കുന്നതുവരെ ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ അംഗങ്ങളായിരുന്ന ടെനി ജോപ്പനെയും ജിക്കുമോനെയും അദ്ദേഹത്തിന് നല്ല വിശ്വാസമുള്ളതിനാലാണോ നിലനിര്‍ത്തിയിരുന്നതെന്ന കമീഷന്‍െറ ചോദ്യത്തിന് ഉത്തരമായാണ് പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളോടുള്ള ഉമ്മന്‍ ചാണ്ടിയുടെ സമീപനം ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടിനല്‍കിയത്. സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന നടി ശാലു മേനോന്‍െറ മുത്തച്ഛന്‍ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനെ മുമ്പ്് പരിചയമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്‍െറ മകളുടെ മകളെന്നനിലയിലാണ് ശാലു മേനോനെ അറിയുന്നതെന്നും അദ്ദേഹം മൊഴിനല്‍കി.
ശാലു മേനോന്‍െറ ഗൃഹപ്രവേശം പൊതുസദസ്സായിരുന്നു. ഈ സമയത്ത് അവര്‍ കേസില്‍ പ്രതിയായിരുന്നുമില്ല. മുഖ്യമന്ത്രി പങ്കെടുത്ത പാലാ കടപ്ളാമറ്റത്ത് നടന്ന ജലനിധിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങ് തന്‍െറ ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നും താന്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ളെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കുന്ന രീതിയില്‍ സരിത നായര്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് കണ്ടിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസില്‍ ശാലു മോനോനെ ചോദ്യംചെയ്യാനായി പൊലീസ് സ്വന്തം കാറില്‍ വരാന്‍ അനുവദിച്ച സംഭവവും കാറില്‍ നിരോധിച്ച സണ്‍ഫിലിം പതിപ്പിച്ചിരുന്നതും വിവദമായത് അറിഞ്ഞിരുന്നെന്ന് മറുപടി നല്‍കിയ അദ്ദേഹം, ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ അന്വേഷണസംഘത്തലവനോട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൊഴിനല്‍കി.
തലശേരി എസ്.ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് പെരുമ്പാവൂര്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്തത് മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നോ എന്ന് അറിയില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നില്ളെന്നും തിരുവഞ്ചൂര്‍ കമീഷനില്‍ മൊഴിനല്‍കി. തിരുവഞ്ചൂരിന്‍െറ വിസ്താരം അഞ്ചിന് തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.