തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. തിങ്കളാഴ്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. രാവിലെ 11.55ന് പരിഗണിച്ച കേസില്‍ 45 മിനിറ്റോളം ഇരുഭാഗവും വാദം നടത്തി.
ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന കടുത്ത ആശങ്കയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ കാരണമെന്ന് ജയരാജന്‍െറ അഭിഭാഷകന്‍ കെ. വിശ്വന്‍ വാദിച്ചു. അന്വേഷണത്തിന്‍െറ 505ാം ദിവസവും ജയരാജനെതിരെ തെളിവ് ശേഖരിക്കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല.
മാറിയ സാഹചര്യത്തില്‍ രാഷ്ട്രീയ താല്‍പര്യമനുസരിച്ച് സി.ബി.ഐ നോട്ടീസയച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനാലാണ് ആശങ്ക. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. എന്നാല്‍, സി.ബി.ഐ തുടര്‍ന്നുവന്ന രീതി പ്രകാരം അറസ്റ്റിന് സാധ്യതയുണ്ട്. രേഖകളും വിവരങ്ങളും അന്വേഷണസംഘം കോടതിക്ക് മുന്നില്‍ മറച്ചുവെക്കുകയാണ്. തെളിവുകളില്ലാതെ കരുതിക്കൂട്ടി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നതെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, 2015 ജൂലൈയില്‍ തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചതുപോലെ, തിങ്കളാഴ്ച വരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ളെന്ന വാദം സി.ബി.ഐ പ്രോസിക്യൂട്ടര്‍ കെ. കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനാണ് വീണ്ടും നോട്ടീസ് അയച്ചത്. നേരത്തെ തള്ളിയ അപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ പ്രതിഭാഗം ആവര്‍ത്തിക്കുകയാണ്. കേസില്‍ റിമാന്‍ഡ് നീട്ടല്‍ ഒഴികെയുള്ള നടപടികള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിനെ ബഹുമാനിക്കണമെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, അറസ്റ്റ് ഭയക്കുന്ന ഒരാള്‍ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാറിന്‍െറ നിരീക്ഷണം. തുടര്‍ന്ന് വിധി പറയാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.