പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യഹരജിയിൽ വിധി നാളെ

തലശേരി: കതിരൂരിലെ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. തലശേരി ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പുറപ്പെടുവിക്കും.

കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുകയാണെന്നും പി. ജയരാജനെ പ്രതിയാക്കാനോ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, മുമ്പ് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യം നിലനില്‍ക്കുകയാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സി.ബി.ഐ. തലശേരി ക്യാമ്പ് ഓഫീസില്‍ ജനുവരി 12ന് ഹാജരാകാന്‍ നോട്ടീസ് നൽകിയതിനെ തുടര്‍ന്നാണ് ജയരാജൻ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമർപ്പിച്ചത്. തുടർന്ന് നിലപാടറിയിക്കാൻ ആവശ്യപ്പെട്ട് ജഡ്ജി വി.ജി. അനില്‍കുമാര്‍ സി.ബി.ഐക്ക് നോട്ടീസ് അയച്ചത്.

ജനുവരി നാലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജൻ ഒരാഴ്ചത്തെ അവധി അപേക്ഷ നല്‍കി. അവധി അവസാനിച്ചതിനെ തുടർന്നാണ് ജനുവരി 12ന് ഹാജരാകാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയരാജൻ കോടതിയെ സമീപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.