ലോകനാടക അരങ്ങിലേക്ക് കാഴ്ച തുറക്കുന്ന ഇറ്റ്ഫോക്കിന് ഇന്ന് തുടക്കം

തൃശൂര്‍: പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 20 നാടകങ്ങളുടെ 33 അവതരണങ്ങള്‍ക്ക് വേദിയൊരുക്കി അന്താരാഷ്ട്ര നാടകകോത്സവം ഞായറാഴ്ച തൃശൂരില്‍ തുടങ്ങും. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന എട്ടാമത് നാടകോത്സവത്തിന്‍െറ പ്രമേയം ശരീരത്തിന്‍െറ രാഷ്ട്രീയമാണ്. മൂന്നാം ലോക രാജ്യങ്ങളില്‍നിന്നുള്ള നാടകങ്ങള്‍ക്ക് പ്രാധാന്യമുള്ള നാടകോത്സവം അവിടങ്ങളിലെ ചെറുത്തുനില്‍പിന്‍െറ കാഴ്ചയാണ് മലയാളി പ്രേക്ഷകരുമായി പങ്കു വെക്കുന്നത്. ജീവന്‍ ഉരുവാക്കപ്പെടുന്ന സ്ത്രീ ശരീരത്തിന്‍െറ അനന്ത സാധ്യതകള്‍ പ്രമേയമാക്കി ചെന്നൈയിലെ ചന്ദ്രലേഖ ഗ്രൂപ് അവതരിപ്പിക്കുന്ന ‘ശരീര’യാണ് ആദ്യ നാടകം. ചെന്നൈയിലെ പന്‍മൈ തിയറ്റര്‍ ‘കളേഴ്സ് ഓഫ് ട്രാന്‍സ്’ എന്ന ട്രാന്‍സ് ജെന്‍ഡര്‍ നാടകവുമായി എത്തുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്. നാടകോത്സവം ഒരാഴ്ച നീളും.

11 വിദേശ നാടകങ്ങളും നാല് മലയാള നാടകങ്ങളും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ള അഞ്ച് നാടകങ്ങളുമാണ് അവതരിപ്പിക്കുന്നത്. ജപ്പാന്‍, തുര്‍ക്കി, അല്‍ജീരിയ, ലബനാന്‍, സിംഗപ്പൂര്‍, ഇറാന്‍, മലേഷ്യ, ജര്‍മനി, ഇറാഖ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ ഗ്രൂപ്പുകളാണ് നാടകവുമായി എത്തുന്നത്. മലയാളത്തില്‍നിന്ന് പ്രേ റൈറ്റ്സ് തിയറ്ററിന്‍െറ ‘മറിയാമ്മ’, കെ.എം.കെ കലാസമിതിയുടെ ‘ഖസാക്കിന്‍െറ ഇതിഹാസം’, ഫോട്ടിങ് ഐലന്‍ഡ് ആക്ടോഴ്സ് ഗ്രൂപ്പിന്‍െറ ‘അദ്ദേഹവും മൃതദേഹവും’, മലയാള കലാനിലയം നാടകവേദിയുടെ ‘മത്തി’ എന്നിവയാണ് അവതരിപ്പിക്കുന്നത്. രണ്ടാം ദിവസം ആദ്യം അരങ്ങിലത്തെുന്ന മലേഷ്യയിലെ ഫൈവ് ആര്‍ട്സ് സെന്‍ററിന്‍െറ നാടകം ‘ബാലിങ്’ പരമാവധി 75 പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയതാണ്. പരമാവധി പ്രേക്ഷകര്‍ക്ക് കാണാനായി ഇതിന്‍െറ മൂന്ന് തുടര്‍ അവതരണം കൂടിയുണ്ട്. ലബനാനിലെ സുകാക് നാടക കമ്പനിയുടെ ‘സില്‍ക് ത്രെഡ് എന്ന നാടകവും പരമാവധി 80 പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ച് രൂപപ്പെടുത്തിയതാണ്. ഇതും രണ്ട് ദിവസങ്ങളിലായി നാല് തവണ അരങ്ങേറും.

‘ഐ കാണ്‍ഡ് ഇമാജിന്‍ ടുമോറോ’ എന്ന നാടകവുമായാണ് ഇറാനിലെ ബൊഹേമി തിയറ്റര്‍ ഗ്രൂപ് എത്തുന്നത്. ‘കളേഴ്സ് ഓഫ് ബ്ളഡ്’ ആണ് ജപ്പാനിലെ തിയറ്ററര്‍ കലക്ടീവിന്‍െറ നാടകം. തുര്‍ക്കിയിലെ ചെങ്കിസ് ഒസെക് ഷാഡോ തിയറ്റര്‍ രണ്ട് നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്; ഗാര്‍ബേജ് മോണ്‍സ്റ്ററും മാജിക് ട്രീയും. ജര്‍മനിയിലെ ‘ഉര്‍സ് ഡേറ്റ്റിച്ച് നാടക കമ്പനി ‘തലാമസ്’ എന്ന നാടകവുമായാണ് എത്തുന്നത്. ലബനാന്‍ സുകാക്  കമ്പനി ‘ഹെവന്‍സ്’, ‘ദി ബാറ്റില്‍ സീന്‍’ എന്നീ നാടകങ്ങളും അവതരിപ്പിക്കുന്നുണ്ട്. ‘ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്’ സിംഗപ്പൂരിലെ ഡാനിയേല്‍ കോക്കിന്‍െറ നാടകമാണ്. ‘വെയ്റ്റിങ്’ എന്ന നാടകം ഇറാഖ്-ബെല്‍ജിയം സംയുക്ത ആവിഷ്കാരമാണ്.

ചെന്നൈ ചന്ദ്രലേഖ ഗ്രൂപ്പിന്‍െറ ‘ശരീര’, ചെന്നൈ പന്‍മൈ തിയറ്ററിന്‍െറ ‘കളേഴ്സ് ഓഫ് ട്രാന്‍സ്’, ന്യൂഡല്‍ഹി മന്‍ദീപ് റെയ്കി ആന്‍ഡ് കമ്പനിയുടെ ‘എ മെയില്‍ ആന്‍ഡ് ഹാസ് സ്ട്രെയ്റ്റ് ആന്‍റിന’, ആസക്ത കലാമഞ്ച് പൂനെയുടെ ‘എഫ്-1/105’, ന്യൂഡല്‍ഹിയിലെ മല്ലിക തനേജയുടെ ‘തോഡാ ധ്യാന്‍ സേ’ എന്നിവയാണ് ഇന്ത്യന്‍ നാടകങ്ങള്‍.

കെ.ടി. മുഹമ്മദ് റീജനല്‍ തിയറ്റര്‍, മുരളി തിയറ്റര്‍, തോപ്പില്‍ ഭാസി ബ്ളാക് ബോക്സ്, എന്‍.എന്‍. പിള്ള ടെന്‍റ് തിയറ്റര്‍ എന്നീ വേദികളിലും മറ്റ് തുറന്ന ഇടങ്ങളിലുമാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. തിങ്കള്‍ മുതല്‍ സമാപന ദിവസമായ ശനിയാഴ്ച വരെ എന്നും രാവിലെ 11.30 മുതല്‍ ഒന്ന് വരെ ‘മീറ്റ് ദ ആര്‍ട്ടിസ്റ്റ്’ പരിപാടിയുണ്ട്. ഇത്തവണ പ്രേക്ഷകരും നാടക പ്രവര്‍ത്തകരും സംവദിക്കുന്ന ഓപണ്‍ ഫോറമില്ല. ഇന്ത്യന്‍ നാടകമായ ‘തോഡാ ധ്യാന്‍ സേ’ ആണ് ഏറ്റവും ചെറിയ അവതരണം; 15 മിനിറ്റ് മാത്രം. മലയാളം നാടകം ‘ഖസാക്കിന്‍െറ ഇതിഹാസം’ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.