വിന്‍സന്‍ എം. പോള്‍ മുഖ്യ വിവരാവകാശ കമീഷണര്‍

തിരുവനന്തപുരം: വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. അഞ്ച് കമീഷണര്‍മാരെയും നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറാണ് നിയമനം നടത്തുക.

സമിതി അംഗമായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിയോജനക്കുറിപ്പോടെയാണ് നിയമനം.   വിന്‍സന്‍ എം. പോള്‍ ഇപ്പോഴത്തെ മുഖ്യകമീഷണര്‍ സിബി മാത്യൂസ് സ്ഥാനമൊഴിയുന്ന മുറക്ക് ചുമതലയേല്‍ക്കും. .എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, കെ.പി. അബ്ദുല്‍ മജീദ്, അഡ്വ. റോയ്സ് ചിറയില്‍, പി.ആര്‍. ദേവദാസ് എന്നിവരെയാണ് വിവരാവകാശ കമീഷണര്‍മാരായി നിയമിക്കുന്നത്. മുഖ്യകമീഷണര്‍ക്കും ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള അംഗം കെ. നടരാജനും ഏപ്രില്‍ 23വരെ കാലാവധിയുണ്ട്. നാല് ഒഴിവുകളില്‍ ആറ് പേരെ നിയമിച്ചത് ശരിയല്ളെന്ന് വിയോജനക്കുറിപ്പില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും ആലപ്പുഴ ഡി.സി.സി ഭാരവാഹിയുമാണ് എബി കുര്യാക്കോസ്. കെ.പി.സി.സി സെക്രട്ടറിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ സെനറ്റ് അംഗവുമാണ് മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശിയായ അബ്ദുല്‍ മജീദ്. മാണി ഗ്രൂപ് നോമിനിയായ റോയിസ് ചിറയില്‍ ഗവണ്‍മെന്‍റ് പ്ളഡറായിരുന്നു. ജനതാദള്‍ -യു സംസ്ഥാന കമ്മിറ്റി അംഗമാണ് അങ്കത്തില്‍ ജയകുമാര്‍. പബ്ളിക് സര്‍വിസ് കമീഷന്‍ മുന്‍ അംഗവും വിശ്വകര്‍മസഭ നേതാവുമാണ് പി.ആര്‍. ദേവദാസ്. വിവരാകാശ കമീഷണര്‍ സ്ഥാനത്തേക്ക് 269ലേറെ അപേക്ഷകളാണ് ലഭിച്ചിരുന്നത്. സമിതി ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും ഇവരുടെ ചുരുക്കപ്പട്ടിക തയാറാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു. ചുരുക്കപ്പട്ടിക തയാറാക്കാന്‍ പൊതുഭരണ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നാല് വിവരാകാശ കമീഷണര്‍ സ്ഥാനത്തേക്ക് 210 അപേക്ഷകളും മുഖ്യവിവരാവകാശ കമീഷണര്‍ സ്ഥാനത്തേക്കും മറ്റൊരു അംഗത്തിന്‍െറ ഒഴിവിലേക്കും 59 അപേക്ഷയുമാണ് ലഭിച്ചത്.  ഇതില്‍നിന്നാണ് മുഖ്യവിവരാവകാശ കമീഷണറെയും മറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.