അസഹിഷ്ണുതയുടെ ഏറ്റവും വലിയ ആയുധം ജാതിമേല്‍ക്കോയ്മ –കെ.ഇ.എന്‍

കോഴിക്കോട്: ഇന്ത്യന്‍ അസഹിഷ്ണുതയുടെ ഏറ്റവുംവലിയ ആയുധം ജാതിമേല്‍ക്കോയ്മയാണെന്ന് എഴുത്തുകാരന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. എഫ്.ഡി.സി.എ (ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി) സംഘടിപ്പിച്ച മേഖലാ സംഗമത്തില്‍ സമകാലിക ഇന്ത്യ നേരിടുന്ന അസഹിഷ്ണുത എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മതേതരത്വത്തിന്‍െറ പ്രതീകമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തകര്‍ക്കുകയെന്നത് സംഘ്പരിവാറിന്‍െറ എക്കാലത്തെയും ലക്ഷ്യമാണ്. ഇത് പ്രയോഗവത്കരിക്കുന്നതിനാണ് കപട ദേശസ്നേഹം ഉയര്‍ത്തി അവിടെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് ആളിക്കത്തിക്കാവുന്ന വിഷയമായതിനാലാണ് ദേശീയതയെയും രാജ്യസ്നേഹത്തെയും ഇവര്‍ ദുരുപയോഗം ചെയ്യുന്നത്. അസഹിഷ്ണുതക്ക് കിട്ടിയ അംഗീകാരമാണ് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയെന്നും കെ.ഇ.എന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെ പിടികൂടാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഇതേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ കേന്ദ്രഭരണകൂടം നേരിടുന്നതെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ അവര്‍ക്കിഷ്ടമില്ലാത്തവര്‍ മുഴുവന്‍ രാജ്യദ്രോഹികളാണ്. രാജ്യത്തെ വെറും 38 ശതമാനം വോട്ടുനേടിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. മതേതര, ന്യൂനപക്ഷ കൂട്ടായ്മയിലൂടെ ഹിന്ദുത്വ ശക്തികളെ തളക്കാനാവുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.  നീതിയും നിയമവും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട അഭിഭാഷകര്‍പോലും കോട്ടിട്ട ഗുണ്ടകളായി പെരുമാറുന്ന അവസ്ഥയാണ ്രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് എഴുത്തുകാരന്‍ പി.കെ. പാറക്കടവ് ചര്‍ച്ച സമാഹരിച്ചുകൊണ്ട് പറഞ്ഞു. അനീതി നടന്നാല്‍ ചാനല്‍ ചര്‍ച്ച നടത്തി സുഖമായി കിടന്നുറങ്ങുന്ന സമൂഹമായി എഴുത്തുകാരും സാംസ്കാരിക രാഷ്ട്രീയ മത രംഗത്തുള്ളവരും അധ$പതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.എ. പൗരന്‍, അഡ്വ. കെ.പി. ബഷീര്‍, ഡോ. വിന്‍സന്‍റ് എന്നിവരും സംസാരിച്ചു. എഫ്.ഡി.സി.എ സെക്രട്ടറി ടി.കെ. ഹുസൈന്‍ സ്വാഗതവും അഡ്വ. കെ.എം. തോമസ് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.