ഉന്നത ഇടപെടലിന് തെളിവുമായി സരിതയുടെ സീഡി

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബെന്നി ബഹനാന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവര്‍ നടത്തിയ ഇടപെടലിന്‍െറ തെളിവായി സരിത എസ്. നായര്‍ സോളാര്‍ കമീഷന്‍ മുമ്പാകെ സീഡി ഹാജരാക്കി.ജയിലില്‍നിന്നിറങ്ങിയശേഷം ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്‍െറ കൊട്ടാരക്കരയിലെ വീട്ടിലായിരുന്നു താമസമെന്ന് സരിത കമീഷനോട് പറഞ്ഞു. ഈ സമയം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും നിരന്തരം വന്നുകൊണ്ടിരുന്നു. ഗണേഷ്കുമാറിന്‍െറ പി.എ പ്രദീപ്കുമാര്‍ തമ്പാനൂര്‍ രവി ഫോണിലുണ്ടെന്നും അദ്ദേഹം പറയുന്നതുപോലെ ചെയ്യണമെന്നും തന്നോട് പറഞ്ഞു. തുടര്‍ന്ന് തമ്പാനൂര്‍ രവിയുമായി സംസാരിച്ചു. സോളാര്‍ കേസ് തണുപ്പിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരെ പരാതി പറഞ്ഞിരുന്നില്ല. അതില്‍ ഡി.ജി.പിക്ക് പരാതി നല്‍കണമെന്ന് പറഞ്ഞു. അതനുസരിച്ച് ഡി.ജി.പിയെ കാണാന്‍ പോകവെ ഫെനി ബാലകൃഷ്ണന്‍െറ ഫോണിലേക്കും തമ്പാനൂര്‍ രവി വിളിച്ചു. ഡി.ജി.പിയോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. അവിടെനിന്നും പരാതി കമീഷണര്‍ക്ക് പൊയ്ക്കോളുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വനിതാ സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 164 വകുപ്പ് പ്രകാരം മൊഴി കൊടുക്കാന്‍ കോടതിയില്‍നിന്ന് നോട്ടീസ് വന്നു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചപ്പോള്‍ മൊഴി കൊടുക്കണമെന്ന് നിര്‍ദേശിച്ചു. അത് പ്രകാരം മൊഴി കൊടുത്തു. പിന്നീട് തിരുവനന്തപുരം എ.സി.പി  കെ.ഇ. ബൈജു മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. അതിനു നില്‍ക്കേണ്ട എന്നായിരുന്നു നിര്‍ദേശം. പിന്നീട് ബെന്നി ബഹനാന്‍ ഫെനിയുടെ ഫോണില്‍ വിളിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകുമെന്ന് താന്‍ പറഞ്ഞപ്പോള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി അദ്ദേഹം വിളിച്ചുകൊണ്ടിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയിലെ ഒൗദ്യോഗിക ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ സലിംരാജിനെതിരെ വകുപ്പുതല അന്വേഷണം നടക്കുമ്പോള്‍ സാക്ഷിയായി ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചു. അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം സലിംരാജ് ഫോണില്‍ ബന്ധപ്പെട്ടു. ചോദിക്കുന്ന ചോദ്യങ്ങളും അവക്കു നല്‍കേണ്ട ഉത്തരങ്ങളും പറഞ്ഞുതന്നുവെന്നും സരിത കമീഷനില്‍ വ്യക്തമാക്കി.താന്‍ നടത്തിയ യാത്രകളുടെ വിവരങ്ങളറിഞ്ഞ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്‍ കൊച്ചി ജെറ്റ് എയര്‍വേസ് മാനേജര്‍ക്ക് നല്‍കിയ അപേക്ഷയും അതിനുള്ള മറുപടിയുടെയും പകര്‍പ്പ്, കേന്ദ്ര സര്‍ക്കാറിന്‍െറ എം.എന്‍.ആര്‍.ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ടീം സോളാറിന്‍െറ ഉല്‍പന്നങ്ങളുടെ ഗുണപരിശോധനക്കായി നടത്തിയ സാമ്പിള്‍ ടെസ്റ്റ് അംഗീകരിച്ചുള്ള റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ്, ടീം സോളാറിന്‍െറ പ്രോജക്ടും അസൈന്‍മെന്‍റുകളും രേഖപ്പെടുത്തുന്ന സരിതയുടെ ബുക്കില്‍ ഡല്‍ഹി മലയാളി തോമസ് കുരുവിള ഡല്‍ഹിയില്‍വെച്ച് കേരളത്തിലെ ബിസിനസ് വിലാസം, ബിസിനസ് പങ്കാളികളുടെ പേര് തുടങ്ങിയവയും സരിത കമീഷന്‍ മുമ്പാകെ ഹാജരാക്കി.  


ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു -സരിത
കൊച്ചി: സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതായി സരിത എസ്. നായര്‍ കമീഷന് മുമ്പാകെ മൊഴിനല്‍കി. എറണാകുളം സി.ജെ.എം എന്‍.വി. രാജുവിനെ വിസ്തരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറഞ്ഞതായി മൊഴിനല്‍കിയിരുന്നു. കമീഷന്‍ ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സി.ജെ.എമ്മിന്‍െറ മൊഴി ശരിയാണെന്ന് സരിത സമ്മതിച്ചു. അതേസമയം, ജയിലില്‍വെച്ച് എഴുതിയ കത്ത് കമീഷനില്‍ ഹാജരാക്കാന്‍ താല്‍പര്യമില്ളെന്ന് സരിത പറഞ്ഞു. കത്ത് പിടിച്ചെടുക്കില്ളെന്ന് കമീഷനും വ്യക്തമാക്കി.
13 വി.ഐ.പികളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍െറയും പേര് കത്തിലുണ്ടെന്ന മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറ മൊഴി സരിത ശരിവെച്ചു. എന്നാല്‍, കത്തിലെ പേരുകള്‍ വെളിപ്പെടുത്തണമെന്ന കമീഷന്‍െറ ആവര്‍ത്തിച്ചുള്ള ആവശ്യം സരിത തള്ളി. കത്തില്‍ ജോസ് കെ. മാണിയുടെ പേര് എഴുതിയിട്ടില്ല. കത്തിനൊപ്പമുള്ള കുറിപ്പില്‍ ജോസ് കെ. മാണിയുടെ പേരുണ്ടായിരുന്നു. അതാണ് മാധ്യമങ്ങള്‍ പകര്‍ത്തിയത്. കത്ത് പി.സി. ജോര്‍ജ് വായിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയാണ് പി.സി. ജോര്‍ജിന് കത്ത് കൈമാറിയത്. ബാലകൃഷ്ണപിള്ളയുടെ സമ്മര്‍ദം മൂലമാണ് പി.സി. ജോര്‍ജിനെ കാണാന്‍ പോയത്. പര്‍ദ ധരിച്ചാണ് പോയത്. മൊഴി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി വേണമെന്ന സരിതയുടെ ആവശ്യം കമീഷന്‍ പരിഗണിച്ചു.  ബുധനാഴ്ചയോ വ്യാഴാഴ്ചയോ ക്രോസ് വിസ്താരം തുടങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.