നിയമലംഘനത്തിന് കൂട്ട് മന്ത്രിയും  കലക്ടറും പിന്നെ, കമീഷണറും

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ചട്ടം ലംഘിക്കാന്‍ മന്ത്രിയും കലക്ടറും പൊലീസ് കമീഷണറും കൂട്ടുനിന്നതായി റിപ്പോര്‍ട്ട്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ വി. രതീശന്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എ.സി. മോഹന്‍ ദാസ്, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എന്‍. പ്രേം ചന്ദര്‍ എന്നിവരെ പേരെടുത്ത് വിമര്‍ശിക്കുന്നത്. സുപ്രീംകോടതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും ഇവര്‍ക്ക് എതിരായ പരാമര്‍ശങ്ങളുണ്ട്. 

ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ടുമണിക്ക്, പൂരത്തിന് അണിനിരത്തുന്ന ആനകളുടെ സുരക്ഷ-ഫിറ്റ്നസ് പരിശോധന നടത്തുന്ന  തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ ക്യാമ്പില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി സംഘം എത്തിയെങ്കിലും പ്രവേശാനുമതി നിഷേധിച്ചു. തുടര്‍ന്ന്, ജില്ലാ കലക്ടര്‍ വി. രതീശനോട് അനുമതിക്കുവേണ്ടി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പലവട്ടം അഭ്യര്‍ഥന ആവര്‍ത്തിച്ചപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മൃഗക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വേണമെങ്കില്‍ ക്യാമ്പ് സന്ദര്‍ശിക്കാനായിരുന്നു നിര്‍ദേശം. ഫിറ്റ്നസ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി ഇളവുകള്‍ നല്‍കുന്നത് കണ്ടത്തെുന്നത് തടയുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന്, ആനകളെ പരിശോധിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണിനെ ബന്ധപ്പെട്ടപ്പോള്‍, തൃശൂര്‍ പൂരം വലിയൊരു വിഭാഗത്തിന്‍െറ വൈകാരിക പ്രശ്നമാണെന്നും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ പരിശോധന നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് സംരക്ഷണം നിഷേധിക്കുകയായിരുന്നു. പൂരത്തിന് ഉപയോഗിച്ച 67 ആനകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി ലഭ്യമാക്കാന്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എ.സി. മോഹന്‍ ദാസ്, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എന്‍. പ്രേംചന്ദര്‍ എന്നിവരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കോപ്പി നല്‍കാതെ ഒഴിഞ്ഞുമാറി. ഏപ്രില്‍ 13ന് വനംവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നെള്ളിക്കരുതെന്നും രണ്ട് ആനകള്‍ക്കിടയില്‍ മൂന്നുമീറ്റര്‍ ദൂരം വേണമെന്നും മൂന്നുമണിക്കൂറിലധികം ഒരാനയെയും തുടര്‍ച്ചയായി എഴുന്നെള്ളിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വനം   ക്കുകയായിരുന്നു. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട ആനത്തോട്ടിയുമായി പരിശോധനാ ക്യാമ്പില്‍ പാപ്പാന്മാര്‍ പരസ്യമായി വന്നിട്ടും ആരും ചോദ്യം ചെയ്തില്ല. ആനത്തോട്ടി ഉപയോഗിക്കുന്നത് 2015 മേയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരോധിച്ചതാണ്. നിയമലംഘനം ശ്രദ്ധയില്‍പെടുത്തുന്നതിന് ഏപ്രില്‍ 18ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സംഘം ജില്ലാ കലക്ടറെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ തിരക്കിലാണെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.