മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി തടവുശിക്ഷയും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതിനൊപ്പം തടവുശിക്ഷ കൂടി നല്‍കണമെന്ന ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായ സുപ്രീംകോടതി റോഡ് സുരക്ഷാകമ്മിറ്റിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുന്നതും മതിയായ ശിക്ഷയല്ളെന്നാണ്  റോഡ് സുരക്ഷാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇവര്‍ക്ക് ആറുമാസത്തെ തടവുശിക്ഷയും 2000 രൂപ പിഴയും വിധിക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷത്തെ തടവും 3000 രൂപ പിഴയും ഉറപ്പാക്കുകയും മോട്ടോര്‍ വാഹനനിയമം 20ാം വകുപ്പുപ്രകാരം ആറുമാസം ലൈസന്‍സ് റദ്ദാക്കുകയും വേണം. റോഡ്നിയമങ്ങള്‍ പാലിക്കാതെ ചരക്കുഗതാഗത ഡ്രൈവിങ് നടത്തുന്നവരെ അപകടകരമായി വാഹനമോടിക്കല്‍ പരിധിയില്‍പെടുത്തി ഇന്ത്യന്‍ ശിക്ഷാനിയമം 279ാം വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.
ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.