ഐ.എച്ച്.ആര്‍.ഡി ജീവനക്കാരെ  പുനര്‍വിന്യസിക്കാനുള്ള നീക്കം തടഞ്ഞു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഐ.എച്ച്.ആര്‍.ഡി ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഡയറക്ടര്‍ നടത്തിയ നീക്കം തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു. പുനര്‍വിന്യാസം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഡോ.പി. സുരേഷ്കുമാര്‍ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. ഇതിനെതിരെ സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് മിഷന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. 
ഇതോടെയാണ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്. 2014ല്‍ എടുത്ത തീരുമാനം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ ഒന്നടങ്കം പുനര്‍വിന്യസിക്കാന്‍ നീക്കം നടന്നത്. ഇതിന് ഡയറക്ടര്‍ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. എന്നാല്‍, പ്രമുഖ സംഘടനകളെല്ലാം യോഗം ബഹിഷ്കരിച്ചതോടെ നീക്കം പൊളിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ജീവനക്കാരെ സ്വാധീനിക്കാനും ഫണ്ട് പിരിക്കാനും ഐ.എച്ച്.ആര്‍.ഡിയിലെ ഇടത് സംഘടന നടത്തുന്ന ശ്രമമാണ് പുനര്‍വിന്യാസ നീക്കത്തിന് പിന്നിലെന്ന് കമീഷന് ലഭിച്ച പരാതിയില്‍ പറയുന്നു. തെറ്റായ നീക്കത്തിലൂടെയാണ് ഡയറക്ടറായി ഇടത് സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്കുമാറിനെ നിയമിച്ചതെന്നും ഇദ്ദേഹം സെക്രട്ടറിയായിരുന്ന സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 
ചേര്‍ത്തല ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന സുരേഷ്കുമാര്‍ അനധികൃതമായി ഉദ്യോഗക്കയറ്റങ്ങള്‍ നേടിയെടുത്തെന്ന് നിയമസഭാ സമിതി കണ്ടത്തെിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.