രാത്രി വെടിക്കെട്ട്​ ഹൈ​കോടതി നിരോധിച്ചു

കൊച്ചി: ഉഗ്രശബ്ദത്തോടെ രാത്രിയിൽ വെടിക്കെട്ട് നടത്തുന്നത് ഹൈകോടതി തടഞ്ഞു. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിെൻറ പശ്ചാത്തലത്തിലാണ് ഹൈകോടതിയുെട ഉത്തരവ്. നിയമവിധേയമായി മാത്രമേ വെടിക്കെട്ട് പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

പകൽ സമയത്ത് ശബ്ദം കുറഞ്ഞ ശബ്ദത്തോടെ വെടിക്കെട്ട് നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് 140 ഡെസിബലിനുള്ളിൽ ആയിരിക്കണം. വൈകുന്നേരം ആറു മണി മുതൽ രാവിലെ ആറു വരെ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് നടത്താൻ പാടില്ല. ഈ സമയത്ത്, ആകാശത്ത് വർണങ്ങൾ വിതറുന്ന തരത്തിലുള്ള പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തരവിെൻറ പകർപ്പ് എല്ലാ സർക്കാർ വകുപ്പുകൾക്കും അയച്ചു നൽകാനും കോടതി നിർദേശിച്ചു.

വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ കേരളമാകെ നിയന്ത്രണം വേണമെന്ന് കോടതി പറഞ്ഞു. ലൈസൻസ് നൽകുന്നതിൽ ബാഹ്യ ഇടപെടൽ അനുവദിക്കരുത്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതി നൽകിയതിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നു. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം കൊണ്ട് എന്താണ് കാര്യമെന്നും ഹൈകോടതി ചോദിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസിനോടും കൊല്ലം ജില്ലാ ഭരണകൂടത്തോടും കോടതി നിർദേശിച്ചു.  വിഷു ആയതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. വേണമെങ്കില്‍ വിഷുദിനത്തില്‍തന്നെ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. ഇതനുസരിച്ച് 14-ന് വൈകിട്ട് നാലു മണിക്ക് കോടതി പ്രത്യേക സിറ്റിങ് നിശ്ചയിച്ചത്. വെടിക്കെട്ട് അപകടം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികളും കോടതി വിഷുദിനത്തിൽ പരിഗണിച്ചേക്കും

വെടിക്കെട്ട് നിരോധിക്കണമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുകയായിരുന്നു കോടതി. കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ട് എങ്ങനെ നടന്നുവെന്നും പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. വെടിക്കെട്ട് എന്ത് കൊണ്ട് പൊലീസ് തടഞ്ഞില്ല എന്ന് കോടതി ചോദിച്ചു.  കലക്ടറുടെ തീരുമാനത്തെ ആരോ അട്ടിമറിച്ചു എന്നുവേണം കരുതാൻ. ഇത്രയും വലിയ വെടിക്കെട്ട് അനധികൃതമായി നടത്തുന്നത് തടയാൻ പൊലീസിനായില്ല. ഒരു പൊലീസ് കോൺസ്റ്റബ്ൾ വിചാരിച്ചാലും വെടിക്കെട്ട് തടയാൻ കഴിയുമായിരുന്നു. ഇത്രയും ലോഡ് കരിമരുന്നുകൾ പ്രദേശത്തെത്തിയിട്ടും പൊലീസിന് യാതൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെടിക്കെട്ടിന് എത്ര കിലോ അളവിൽ വെടിമരുന്നുകൾ എത്തിച്ചിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കൊല്ലം പൊലീസ് കമീഷണർ പ്രകാശ് മൗനം പാലിച്ചു. വ്യക്തമായ ഉത്തരം വേണമെന്ന് കോടതി കമീഷണറോട് ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതു നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് കോടതി കുറ്റപ്പെടുത്തി.

വെടിക്കെട്ട് നടത്തിയതിൽ കടുത്ത നിയമ ലംഘനമുണ്ടായെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും ഏഴ് പ്രധാന ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സംഭവത്തിൽ തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്രം  കോടതിയിൽ അറിയിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന  ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി ഹരജിയില്‍ വാദം കേള്‍ക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.