പാനമ രേഖകളില്‍ മലയാളിയടക്കം കൂടുതല്‍ ഇന്ത്യക്കാര്‍


ന്യൂഡല്‍ഹി: പാനമയിലെ നിയമസഹായ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് നിക്ഷേപം നടത്തിയവരുടെ പട്ടികയില്‍ ഒരു മലയാളി കൂടി. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരാണ് രേഖകളിലുള്ളത്.
ഇദ്ദേഹത്തെ കൂടാതെ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ വ്യാഴാഴ്ച പുറത്തുവന്നു. ഹിന്ദി സിനിമാ നടന്‍ സെയ്ഫ് അലി ഖാന്‍, കരീന കപുര്‍, കരിഷ്മ കപുര്‍ എന്നിവര്‍ അംഗങ്ങളായ കമ്പനിയുടെ പേര് രേഖയിലുണ്ട്. ഈ കമ്പനി ഐ.പി.എല്ലില്‍ പുണെ ഫ്രാഞ്ചൈസിക്കുവേണ്ടി ലേലത്തില്‍ പങ്കെടുത്തതായും ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒബ്ജുറേറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ പേരുകള്‍ കാണുന്നത്. എന്നാല്‍, ലേലത്തില്‍ പരാജയപ്പെട്ടതോടെ കമ്പനി നിര്‍ത്തലാക്കി. സ്പോര്‍ട്സ് മാനേജ്മെന്‍റ് രംഗത്തെ പ്രമുഖരായ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി മീഡിയയുടെ മാനേജിങ് ഡയറക്ടര്‍ ലോകേഷ് ശര്‍മയാണ് രേഖകളിലുള്ള മറ്റൊരാള്‍. ഇവരെ കൂടാതെ, ഡല്‍ഹിയിലെ ടയര്‍ വ്യവസായിയുടെയും വസ്ത്ര വ്യാപാരിയുടെയും പേരുകളും പട്ടികയിലുണ്ട്.
അതിനിടെ, ഇന്ത്യക്ക് പുറത്ത് നടത്തിയ എല്ലാ നിക്ഷേപങ്ങളും അനധികൃതമാവില്ളെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. അന്വേഷണ സംഘം ഇക്കാര്യമാണ് പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പാനമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെകയുടെ രേഖകള്‍, അന്വേഷണാത്്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെയാണ് പുറത്തുവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.