ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായശല്യം സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കാന്‍ ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. തെരുവുനായ ആക്രമണം, ഇരകള്‍ക്കു ലഭ്യമാവുന്ന ചികിത്സ, മരണങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് 12 ആഴ്ചക്കകം മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശദ റിപ്പോര്‍ട്ട് നല്‍കണം.
ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് മരിച്ച തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയുടെ ഭര്‍ത്താവ് കോട്ടയം അയര്‍ക്കുന്നം സ്വദേശി ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ജസ്റ്റിസ് ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് വേണ്ട ചികിത്സ കിട്ടുന്നുണ്ടോയെന്നും മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ടോ എന്നും സമിതി പരിശോധിക്കണം. സമിതിക്ക് വേണ്ട സ്റ്റാഫിനെയും എല്ലാ ജില്ലകളിലും പോയി തെളിവെടുക്കാന്‍ വാഹനസൗകര്യവും ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ജോസിന്‍െറ കുടുംബത്തിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ളെന്നാണ് സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബസന്തും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ലിസ് മാത്യുവും അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.