മിനിമം കൂലി വര്‍ധനയില്‍ ധാരണയായില്ല; 28 മുതല്‍ തോട്ടങ്ങളില്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കുന്ന കാര്യത്തില്‍ പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ ധാരണയായില്ല. ഇതേതുടര്‍ന്ന് 28 മുതല്‍ സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ തീരുമാനിച്ചു.
മന്ത്രി ഷിബു ബേബിജോണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂലി 500 രൂപയാക്കണമെന്നതില്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ സംയുക്തമായി ഉറച്ച നിലപാട് സ്വീകരിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയാറല്ളെന്നും കൂലി കൂട്ടിയാല്‍ തോട്ടങ്ങള്‍ അടച്ചിടേണ്ടി വരുമെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യക്തമാക്കിയതോടെയാണ് എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച വഴിമുട്ടിയത്. അതേസമയം, തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കാണാന്‍ 29ന് വൈകീട്ട് നാലിന് വീണ്ടും പി.എല്‍.സി യോഗം ചേരുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തോട്ടം മേഖലയില്‍ വിഷയങ്ങള്‍ പഠിക്കാന്‍ രൂപവത്കരിച്ച അഞ്ച് മന്ത്രിമാരടങ്ങുന്ന കാബിനറ്റ് ഉപസമിതി 29ന് വൈകീട്ട് മൂന്നിന് ചേരും. ശനിയാഴ്ച ചേര്‍ന്ന പി.എല്‍.സി യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളും  ഇരുവിഭാഗങ്ങളുടെയും നിലപാടുകളും കാബിനറ്റ് ഉപസമിതി ചര്‍ച്ച ചെയ്യും.
പി.എല്‍.സി യോഗത്തില്‍ കൂലി വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍,  ഇക്കാര്യങ്ങള്‍ പഠിച്ച് മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് മാനേജ്മെന്‍റുകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് രണ്ടുദിവസത്തെ സാവകാശം അനുവദിച്ചത്. മിനിമം കൂലി എത്ര വര്‍ധിപ്പിക്കാനാകുമെന്ന കാര്യം 29ന് ചേരുന്ന പി.എല്‍.സി യോഗത്തില്‍ മാനേജ്മെന്‍റുകള്‍ വ്യക്തമാക്കും.എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുകയും സാധ്യമാകുന്നവയില്‍ ധാരണയാവുകയും ചെയ്തതായി മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള കമ്പിളി, മഴക്കാലത്ത് കുട എന്നിവ കമ്പനി തന്നെ നല്‍കണം എന്നതില്‍ തീരുമാനമായി. 210 രൂപ വിലവരുന്ന കമ്പിളി തൊഴിലാളികളാണ് നിലവില്‍ വാങ്ങുന്നത്. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും നിയമഭേദഗതി വേണമെന്നതിനാല്‍ ഉപേക്ഷിച്ചു. പകരം തോട്ടം തൊഴിലാളികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 30,000 രൂപ വരെ ഇതുവഴി കുടുംബത്തിന് പ്രതിവര്‍ഷ ആരോഗ്യ പരിരക്ഷ ലഭിക്കും. ഒറ്റമുറിയുള്ള വീടുകള്‍ രണ്ട് മുറികളാക്കാനും തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ നുള്ളുന്ന കൊളുന്തിന്‍െറ അളവ് കൂട്ടിയാല്‍ വേതനം വര്‍ധിപ്പിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും യൂനിയന്‍ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനിയിലെ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. പണിമുടക്കിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ഒരു വര്‍ഷം മുമ്പ് ഉന്നയിച്ച ആവശ്യത്തില്‍ എട്ടുതവണ ചര്‍ച്ച നടന്നിട്ടും ഇനിയും സാവകാശം ചോദിക്കുന്നത് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഏലം, റബര്‍, കാപ്പി, തേയില അടക്കമുള്ള എല്ലാ പ്ളാന്‍േറഷനുകളിലും സമരം ബാധകമായിരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
 എന്നാല്‍, നാട്ടിലത്തെിയ ശേഷം മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മൂന്നാറില്‍ നിന്നത്തെിയ തോട്ടം തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.