കൊച്ചി: മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കാനുള്ള തീരുമാനത്തിന് പിന്നാലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍. കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്‍റ് അഡ്വ.ജോയ് തോമസുമായി ഏറ്റുമുട്ടിയ തച്ചങ്കരിയെ കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗമാണ് നീക്കിയത്. വ്യാഴാഴ്ച കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്തത്തെിയ ടോമിന്‍ ജെ. തച്ചങ്കരിക്ക് പിന്തുണയുമായി ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തുവന്നു. തച്ചങ്കരിയെ നീക്കുന്നതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജീവനക്കാര്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി.
കണ്‍സ്യൂമര്‍ ഫെഡില്‍ താന്‍ നടത്തിവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നില്ളെന്ന വാദമാണ് തച്ചങ്കരി പ്രധാനമായും ഉന്നയിക്കുന്നത്. നടപടി ഭരണമുന്നണിക്കുള്ളില്‍ ആഭ്യന്തര പ്രശ്നമായി വളര്‍ന്നതും തച്ചങ്കരിക്ക് നേട്ടമായിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തച്ചങ്കരി വിഷത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. അടുത്ത മന്ത്രിസഭാ യോഗം തച്ചങ്കരിക്ക് അനുകൂലമാകുമെന്നാണ് സൂചന. അതല്ളെങ്കില്‍ തച്ചങ്കരിയുടെ നില പരുങ്ങലിലാകും.
എം.ഡി. സ്ഥാനത്തുനിന്ന് തന്നെ നീക്കിയ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ളെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് അറിയില്ളെന്നും ഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്നുമായിരുന്നു മറുപടി. എന്നാല്‍, കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്്) എം.ഡിയായി ചുമതല ഏറ്റെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരില്‍ ഒരുവിഭാഗം തച്ചങ്കരിക്ക് അനുകൂലമായി നടത്തുന്നത് സ്പോണ്‍സേര്‍ഡ് സമരമാണെന്ന ആരോപണവുമായി കണ്‍സ്യൂമര്‍ ഫെഡിലെ പ്രമുഖ ട്രേഡ് യൂനിയനായ സി.ഐ.ടി.യു രംഗത്തുവന്നിട്ടുണ്ട്. ജീവനക്കാരെ ഭിന്നിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് എം.ഡിയെന്ന നിലയില്‍ തച്ചങ്കരി ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.