ചേരാകൊക്കിന്‍െറ കൂടുകള്‍ തിരുനാവായയില്‍ കണ്ടെത്തി

കോഴിക്കോട്: ദേശാടനപ്പക്ഷിയായ ചേരാകൊക്കന്‍ എന്ന ഓപണ്‍ ബില്‍സ്ട്രോക്കിന്‍െറ കൂടുകള്‍ തിരുനാവായയില്‍ കണ്ടത്തെി. റെയില്‍പാളത്തിന് പടിഞ്ഞാറുവശം താമരപ്പാടത്തിനു പിന്നിലെ കൈതച്ചെടികള്‍ക്കു മുകളിലായാണ് 25ഓളം കൂടുകളും കുഞ്ഞുങ്ങളെയും പക്ഷിനിരീക്ഷകനായ ബാബു മണാശ്ശേരി കണ്ടത്തെിയത്. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഭാഗത്ത് പൊന്തക്കാടുകള്‍ക്ക് നടുവിലാണ് കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

വെള്ളത്തില്‍ രണ്ടാള്‍പ്പൊക്കത്തില്‍ പടര്‍ന്നുപന്തലിച്ച കാടുചെടികള്‍ക്കിടയിലൂടെ മുക്കാല്‍ കിലോമീറ്ററോളം സഞ്ചരിച്ചാലേ കൂടുകള്‍ കാണാനാകൂ എന്ന് ബാബു മണാശ്ശേരി പറഞ്ഞു. കാല്‍നൂറ്റാണ്ടുമുമ്പ് മുതല്‍ ഓപണ്‍ ബില്‍സ്ട്രോക്കിനെ കേരളത്തില്‍ കണ്ടുവരുന്നുണ്ടെങ്കിലും ദേശാടനപ്പക്ഷിയായ ഇവ മലബാര്‍ മേഖലയില്‍ കൂടുകെട്ടി കുഞ്ഞുങ്ങളെ വിരിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം കോഴിക്കോട് ഇരിങ്ങാടന്‍പള്ളി വയലില്‍ ചേരാകൊക്കിന്‍െറ ചെറിയ കുഞ്ഞുങ്ങളെ കണ്ടത്തെിയിരുന്നെങ്കിലും കൂട് കണ്ടത്തൊന്‍ പറ്റിയില്ളെന്നും ബാബു പറഞ്ഞു.

25 വര്‍ഷം മുമ്പ് മാവൂര്‍ തെങ്ങിലക്കടവ് പാടത്തിലാണ് 23 പക്ഷികളടങ്ങുന്ന ഒരു കൂട്ടമായി ഇവയെ ആദ്യമായി കണ്ടത്. മനുഷ്യസാമീപ്യം തീരെ ഇഷ്ടപ്പെടാതിരുന്ന ഇവ പാടത്ത് ആരെങ്കിലും ഇറങ്ങിയാല്‍പോലും ഭയന്ന് വട്ടംചുറ്റിപ്പറന്ന് രക്ഷപ്പെടുകയായിരുന്നു പതിവ്. തെങ്ങിലക്കടവിലെ പാടങ്ങളില്‍ വെള്ളം വറ്റിത്തുടങ്ങുന്ന ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ എത്തി മഴ തുടങ്ങുന്നതിനുമുമ്പേ തിരിച്ചുപോയിരുന്ന ഇവ, കാലക്രമേണ നേരത്തേ എത്താനും വൈകി തിരിച്ചുപോകാനും തുടങ്ങി.

വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ചളിയില്‍ കുടുങ്ങിപ്പോകുന്ന നത്തക്കയാണ് പ്രധാന ഭക്ഷണം. മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും ചേര്‍ത്തടച്ചാല്‍ ചുണ്ടുകള്‍ക്കിടയില്‍ ഒരു വലിയ വിടവ് കാണുന്നതിനാലാണ് ഇവയെ ഓപണ്‍ ബില്‍സ്ട്രോക് എന്ന് വിളിക്കുന്നത്. ഈ വിടവിലൂടെ ചളി പുറത്തുകളഞ്ഞാണ് ഭക്ഷണം വേര്‍തിരിച്ചെടുക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ബാബു മണാശ്ശേരി അന്തരിച്ച പക്ഷിനിരീക്ഷകനായ രാജന്‍ മണാശ്ശേരിയുടെ സഹോദരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.