കോൺഗ്രസ് മേയർ സ്ഥാനാർഥിയെ മാറ്റിയാൽ യു.ഡി.എഫിന് പിന്തുണ -പി.കെ രാഗേഷ്

കണ്ണൂർ: കണ്ണൂർ കോര്‍പറേഷനിലെ മേയർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് വിലപേശൽ തുടരുന്നു. നിലവിലെ മേയർ സ്ഥാനാർഥി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ മാറ്റിയാൽ യു.ഡി.എഫിനെ പിന്തുണക്കാമെന്ന് പി.കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയർ സ്ഥാനാർഥിയായി മുസ് ലിം ലീഗ് പ്രതിനിധി വന്നാലും പിന്തുണ നൽകും. അല്ലെങ്കിൽ എൽ.ഡി.എഫിനെ പിന്തുണച്ചു വോട്ട് ചെയ്യും. ഭരണത്തിൽ പങ്കാളിയാകാതെ പുറത്തു നിന്നുള്ള പിന്തുണയാണ് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ ജില്ലയിലെ കോൺഗ്രസിലെ ഏകാധിപത്യ പ്രവണതക്കെതിരായ പോരാട്ടമാണ് നടക്കുന്നതെന്ന് പി.കെ രാഗേഷ് പറഞ്ഞു. മേയർ സ്ഥാനാർഥിയായി സുമ ബാലകൃഷ്ണന്‍റെ പേര് പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് വഴിവെച്ചതെന്നും രാഗേഷ് ആരോപിച്ചു.

യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥിയെ മാറ്റാനാവില്ലെന്ന് മന്ത്രി കെ.സി ജോസഫ് വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ സ്ഥാനം മുസ് ലിം ലീഗിന് നൽകിയിട്ടുള്ളതാണ്. ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല. രാഗേഷിന്‍റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയതാണെന്നും കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ കണ്ണൂരിൽ ചേർന്ന രാഗേഷ് അനുകൂലികളുടെ യോഗമാണ് തീരുമാനമെടുത്തത്. പിന്തുണ സംബന്ധിച്ച് ഉചിത തീരുമാനം സ്വീകരിക്കാൻ രാഗേഷിന് സ്വാതന്ത്ര്യമുണ്ടെന്ന് അനുകൂലികൾ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെ.സി ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതൃത്വം അവസാനവട്ട സമവായ ശ്രമങ്ങൾ രാവിലെ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഫോണിൽ സംസാരിച്ച കെ.സി ജോസഫ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് രാഗേഷിനോട് അഭ്യർഥിച്ചു. എന്നാൽ, സുമ ബാലകൃഷ്ണനെ മാറ്റണമെന്ന നിലപാടിൽ രാഗേഷ് ഉറച്ചുനിൽക്കുകയായിരുന്നു.

കോര്‍പറേഷനിലെ 55ാം വാര്‍ഡായ പഞ്ഞിക്കയില്‍ നിന്ന് ഇരുമുന്നണികളിലെ സ്ഥാനാർഥികളെയും തോൽപിച്ച് മികച്ച വിജയം നേടിയ രാഗേഷ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആദ്യം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കെ.പി.സി.സി യോഗം രാഗേഷിന്‍റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാന്‍ ഡി.സി.സിക്ക് നിര്‍ദേശവും നല്‍കി. പാർട്ടിയിൽ തിരിച്ചെടുക്കണം, കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണം എന്നിങ്ങനെയുള്ള ഉപാധികള്‍ രാഗേഷ് ഉന്നയിച്ചു. ഇതിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടർന്നാണ് യു.ഡി.എഫിനെ പിന്തുണക്കാനുള്ള മുൻ തീരുമാനത്തിൽ രാഗേഷ് മാറ്റംവരുത്തിയത്.

തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളുമായി എല്‍.ഡി.എഫും യു.ഡി.എഫും തുല്യ നിലയിലായതോടെയാണ് കോൺഗ്രസ് വിമതനായ രാഗേഷ് പിന്തുണക്കുന്നയാള്‍ക്ക് ഭരണം ലഭിക്കുമെന്ന അവസ്ഥ വന്നത്. നിലവിൽ മേയർ സ്ഥാനം കോൺഗ്രസിനും ഡെപ്യൂട്ടി മേയർ സ്ഥാനം മുസ് ലിം ലീഗിനും നൽകാനാണ് യു.ഡി.എഫിൽ ധാരണയായത്. എന്നാൽ, പി.കെ രാഗേഷിനായി ഡെപ്യൂട്ടി മേയർ സ്ഥാനം വിട്ടുനൽകാൻ ലീഗ് വിസമ്മതിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.