വിവാദ കത്ത് ആർ.ബാലകൃഷ്ണ പിള്ളക്കാണ് കൈമാറിയതെന്ന് സരിത

കൊച്ചി: സോളാർ കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജയിലിൽ കഴിയുമ്പോൾ എഴുതിയ കത്ത് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളക്കാണ് കൈമാറിയതെന്ന്  സരിത മൊഴി നൽകി. കത്തെഴുതിയ ശേഷം ജയിൽ സൂപ്രണ്ടിന് നൽകി. പിന്നീട് തന്റെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് സൂപ്രണ്ട് കത്ത് കൈമാറുകയായിരുന്നു.  ഫെനി മുഖേന ഗണേഷ്കുമാറിൻെറ പി.എ ആയിരുന്ന പ്രദിപിൻെറ കൈവശമാണ് കത്ത് പിള്ളക്ക് കൊടുത്തയച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഈ കത്ത് പിള്ളക്ക് ലഭിച്ചതായി അറിയാൻ കഴിഞ്ഞു. ഈ കത്ത് കമിഷന് കൈമാറാൻ കൂടുതൽ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടു. 21 പേജുള്ളതാണ് കത്തെന്ന സൂപ്രണ്ടിന്റെ ആരോപണം ശരിയല്ല. ഇതിലും കൂടുതൽ പേജുകളുണ്ടായിരുന്നുവെന്നും സരിത വ്യകത്മാക്കി.

അതേസമയം, തന്നെ അറസ്റ്റ് ചെയ്യുമ്പോൾ  പൊലീസ് പിടിച്ചെടുത്ത സാധനങ്ങൾ നഷ്ടമായതായി സരിത പരാതിപ്പെട്ടു. പെരുമ്പാവൂർ പൊലിസ് പിടിച്ചെടുത്ത സാധനങ്ങൾ എല്ലാം കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഒരു ലാപ്ടോപ്, നാല് മൊബൈൽ ഫോണുകൾ, മൂന്ന് പെൻഡ്രൈവ്, ആറ് സി.ഡികൾ എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാൽ ലാപ്ടോപും രണ്ട് മൊബൈലുകളും മാത്രമേ കോടതിയിൽ ഹാജരാക്കിയുള്ളൂ. അറസ്റ്റിലാവുമ്പോൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പിന്നീട് കാണാതായതായും സരിത പരാതിപ്പെട്ടു.

അതേസമയം, സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണൻെറ അഭിഭാഷകന്‍ കമീഷനില്‍ ആവശ്യപ്പെട്ടു.  ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വിസ്താരത്തിനിടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് കമീഷന്‍ ആരാഞ്ഞതിനെ തുടര്‍ന്ന് സരിത കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കമീഷന്‍ അവരെ വിസ്തരിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.