അടൂര്‍ എസ്.എന്‍.ഡി.പി യൂണിയനിലെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം

പത്തനംതിട്ട: അടൂര്‍ എസ്.എന്‍.ഡി.പി യൂണിയനില്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം. എടുത്ത വായ്പ തുകയില്‍ അവശേഷിക്കുന്ന കുടിശിക യൂനിയന്‍ നേരിട്ട് അടച്ചു തീര്‍ക്കുമെന്ന് കാട്ടി നാഷണല്‍ ബാങ്കിങ് സോണല്‍ മാനേജര്‍ക്ക് യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ കത്ത് നല്‍കി. അടൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍റെ 256 വനിതാ സംഘങ്ങളുടെ പേരില്‍ അനുവദിച്ച 7,68,00,000 രൂപയില്‍ 5,35,87,140 രൂപ തിരിച്ചടച്ചുവെന്നും അവശേഷിക്കുന്ന 2,32,12,860 രൂപ അടൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ അടച്ചു തീര്‍ക്കുമെന്നുമാണ് കത്തില്‍ പറയുന്നത്.

എസ്.എന്‍.ഡി.പി യോഗം അടൂര്‍ യൂണിയനില്‍ 2009 മുതല്‍ മൈക്രോ സംഘങ്ങളില്‍ കൂടി നടപ്പാക്കിയ ഗ്രൂപ്പ് ലോണ്‍, സ്വപ്നഗൃഹ പദ്ധതിയിലാണ് തട്ടിപ്പ് നടന്നത്. വായ്പ എടുക്കുകയും അത് കൃത്യമായി തിരിച്ചടക്കുകയും ചെയ്തവര്‍ക്കും വായ്പ എടുക്കാത്തവര്‍ക്കും എല്ലാം കോടതിയില്‍ നിന്നും സമന്‍സും ജപ്തി നോട്ടീസും വന്നതോടെയാണ് വിവാദം തുടങ്ങിയത്.

256 സംഘങ്ങളിലായി ഏതാണ്ട് 5000-ല്‍ അധികം കുടുംബങ്ങള്‍ക്ക് കോടതി നടപടി നേരിടേണ്ടിവന്നു. ലോണ്‍ എടുത്ത അംഗങ്ങള്‍ കൃത്യമായി തന്നെ അവരുടെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റ് യൂണിയനില്‍ അടച്ചിരുന്നുവെങ്കിലും യൂനിയന്‍ ഭാരവാഹികള്‍ തുക ബാങ്കില്‍ അടക്കാതെ തിരിമറിനടത്തിയെന്നാണ് ആരോപണം. അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ യൂണിയന്‍ വായ്പയെടുത്തതായി രേഖകള്‍ ചമക്കുകയും ചെയ്തുവെന്ന് എസ്.എന്‍.ഡി.പി അംഗങ്ങള്‍ ആരോപിക്കുന്നു. ഇതെ തുടര്‍ന്ന്  2013 മാര്‍ച്ച് 18 ന് നിലവില്‍ ഉണ്ടായിരുന്ന യൂനിയന്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ യൂനിയന്‍ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു.

തട്ടിപ്പിനെതിരെ അടൂര്‍ യൂണിയനില്‍ വിവിധങ്ങളായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടും എസ്.എന്‍.ഡി.പിയോഗം നേതൃത്വം ഇതൊന്നും കണ്ടതായി പോലും നടിച്ചിരുന്നില്ല. പരാതികള്‍ പെരുകിയതോടെ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനിടെയാണ് യൂണിയന്‍ ഭാരവാഹികള്‍ ഇടപെട്ട് വായ്പ തിരിച്ചടച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന ആരോപണം ശക്തമാണ്.

യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ കത്തിന്‍റെ പൂർണരൂപം:

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.