ക്ഷേത്രവരുമാനം വകമാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കുമായി യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 231.38 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍. നിയമസഭയില്‍ വി.ഡി. സതീശന്‍െറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നെന്ന പ്രചാരണം  അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ വരുന്നില്ല.  അതേസമയം കോടികളാണ് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവിടുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതത് ദേവസ്വം ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലും  മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങള്‍ അതത് ക്ഷേത്രങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് ഹൈകോടതി നിയോഗിക്കുന്ന ഓഡിറ്റര്‍മാരാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴിലുള്ള ക്ഷേത്രങ്ങളുടെയും കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെയും കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഡിപ്പാര്‍ട്മെന്‍റാണ് ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രങ്ങള്‍ക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാകും.   
ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി 106.30 കോടിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി രണ്ടു കോടി രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി 60.31 കോടിയും  ഖജനാവില്‍നിന്ന് ചെലവഴിച്ചു. ശ്രീപത്മനാഭസ്വാമിക്ഷേത്ര സുരക്ഷക്ക്  62.18 കോടിയും കൂടല്‍മാണിക്യം ദേവസ്വത്തിനുവേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം ക്ഷേത്രം അഗ്നിബാധക്കിരയായപ്പോള്‍ പുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് നല്‍കിയത് കൂടാതെ അഞ്ചുലക്ഷം രൂപയും ചൊവ്വല്ലൂര്‍ ക്ഷേത്രപുനരുദ്ധാരണത്തിന് നാലു ലക്ഷംരൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.   ആകെ 231.38 കോടി രൂപ വിവിധ ദേവസ്വംബോര്‍ഡുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി  ചെലവഴിച്ചു. ശബരിമല റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തികവര്‍ഷം അനുവദിച്ച 95.5 കോടി ഉള്‍പ്പെടെ 540 കോടിയില്‍പരം ചെലവഴിച്ചു. ഈ വര്‍ഷം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്  ശബരിമല, പമ്പ, നിലക്കല്‍ മേഖലകളില്‍ 65 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി വ്യക്്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.