പാലോട് രവി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: പാലോട് രവി എം.എൽ.എയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ 74 വോട്ട് പാലോട് രവിക്കും 65 വോട്ട്  ഇ. ചന്ദ്രശേഖരനും ലഭിച്ചു.

ജി. കാര്‍ത്തികേയന്‍റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവുവന്നത്. നിയമസഭാ സ്പീക്കർ ഉൾപ്പെടെ 74 അംഗങ്ങള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്ത് കെ.ബി.ഗണേശ് കുമാർ ഉൾപ്പടെ 65 പേരുമാണ് ഉണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയിരിക്കുന്നതിനാൽ തോമസ് ഐസക് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്പീക്കർ എൻ.ശക്തനും വോട്ടവകാശം ഉണ്ടായിരുന്നു. നെടുമങ്ങാട് എം.എ.ല്‍എയാണ് പാലോട് രവി.

കെ.മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്‍റെ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ തനിക്ക് താൽപര്യമില്ലെന്ന് മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചതോടെയാണ് എ ഗ്രൂപ്പുകാരനായ രവിക്ക് സാധ്യത വന്നത്.

നേരത്തെ  ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് ആർ.എ.സ്.പി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. തങ്ങള്‍ വഹിച്ച സ്ഥാനമാണെന്നും അതു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു കെ.പി.സി.സി നിലപാട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.