ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി: കോര്‍പറേറ്റുകളോട് മൃദുസമീപനമെന്ന് അക്കൗണ്ട്സ് കമ്മിറ്റി

കൊച്ചി: വിദ്യാഭ്യാസ വായ്പ കുടിശ്ശിക ഗുണ്ടകളെ ഉപയോഗിച്ച്  തിരിച്ചുപിടിക്കാന്‍ തിടുക്കം കാട്ടുന്ന ബാങ്കുകള്‍ വന്‍കിടക്കാരായ കിട്ടാക്കടക്കാരുടെ കാര്യത്തില്‍ മൃദുസമീപനമെടുക്കുന്നെന്ന് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി. ആകെ കുടിശ്ശിക തുകയുടെ ചെറിയ ശതമാനം മാത്രം ആസ്തി പുനരുദ്ധാരണ കമ്പനികളില്‍നിന്ന് വാങ്ങി അവര്‍ക്ക് പിഴപ്പലിശയും ചെലവും സഹിതം പിരിച്ചെടുക്കാനുള്ള അധികാരം കൈമാറുകയാണ് പൊതുമേഖലാ ബാങ്കുകള്‍. വിദ്യാഭ്യാസ വായ്പയടക്കം ചെറു വായ്പകളെടുത്തവര്‍ക്ക് ഒരു പരിഗണനയും ബാങ്കുകളുമായി കരാറില്‍ ഏര്‍പ്പെട്ട ‘ക്വട്ടേഷന്‍’ സംഘങ്ങളില്‍നിന്ന് ലഭിക്കില്ല.  എന്നാല്‍, ഇത്ര കര്‍ശന നടപടി വന്‍കിടക്കാരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ളെന്ന് കമ്മിറ്റി വിലയിരുത്തി.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം അപകടകരമാം വിധം ഉയരുകയാണെന്ന് വിലയിരുത്തുന്ന പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സാധാരണക്കാരായ ബാങ്ക് ഇടപാടുകാരുടെയും വമ്പന്‍ ഇടപാടുകാരുടെയും കാര്യത്തില്‍ പുലര്‍ത്തുന്ന വിവേചനം എടുത്തുപറയുന്നത്. സാധാരണക്കാര്‍ക്ക് ചെറിയ തുക വായ്പ കൊടുക്കുമ്പോള്‍ കര്‍ശന നിബന്ധനകള്‍ അടിച്ചേല്‍പിക്കുന്ന ബാങ്കുള്‍ക്ക് കോടികളുടെ വായ്പയെടുക്കുന്നവര്‍ക്ക് ഇത് ബാധകമാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വന്‍കിട കിട്ടാക്കടം പിരിച്ചെടുക്കല്‍ എളുപ്പമല്ലാതായിത്തീരുന്നു.

കിങ് ഫിഷര്‍ പോലെ വന്‍കിടക്കാരില്‍നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഇത്തരം കാരണങ്ങളാല്‍ കഴിയുന്നില്ളെന്ന് മാത്രമല്ല, ശുഷ്കാന്തി പുലര്‍ത്തുന്നില്ളെന്നും കമ്മിറ്റി വിലയിരുത്തി. ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി രൂപയായെന്ന്  പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് പറഞ്ഞു. വന്‍കിടക്കാര്‍ക്ക് വായ്പ കൊടുക്കുമ്പോള്‍ ഇനിമുതല്‍ കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പാര്‍ലമന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ കണക്കനുസരിച്ച് രണ്ടരലക്ഷം കോടിയുണ്ടായിരുന്ന കിട്ടാക്കടമാണ് ഒറ്റയടിക്ക് ആറുലക്ഷം കോടിയായി ഉയര്‍ന്നത്. പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ കിട്ടാക്കടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടേതാണ്. ദേശീയപാത നിര്‍മാണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി വന്‍കിട പദ്ധതികളുടെ കാലതാമസമാണ് കിട്ടാക്കടം പെരുകാന്‍ കാരണമെന്നാണ് ബാങ്കുകളുടെ വിശദീകരണം.

എന്നാല്‍, കടം തിരികെ പിടിക്കുന്നതില്‍ ബാങ്കുകള്‍ ഗൗരവത്തോടെ ഇടപെടണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കര്‍ക്കശ നടപടിക്ക് ശിപാര്‍ശചെയ്തുകൊണ്ട്  സി.എ.ജി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി.
വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ കൂടിയാലോചനക്കൊടുവില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.