ഉള്ളിവില മേലോട്ടുതന്നെ; പരിപ്പിനങ്ങളും കുതിക്കുന്നു

കോഴിക്കോട്:  ഉള്ളിവിലയിലെ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച കിലോക്ക് മൊത്ത വിപണിയില്‍ 55 രൂപയായിരുന്ന വലിയ ഉള്ളിയുടെ വില വെള്ളിയാഴ്ച 58 രൂപയായി. ഓരോ ദിവസവും മൂന്നു മുതല്‍ അഞ്ചുരൂപയുടെ വരെ വര്‍ധനവാണ് ഉണ്ടാകുന്നത്. വരും ദിവസങ്ങളിലും വില മേലോട്ട് തന്നെയായിരിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളിയുടെ വരവില്‍ കാര്യമായ ഇടിവുണ്ടായതാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണം. ഓണത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ ഉള്ളിവിലയിലെ വര്‍ധന സാധാരണക്കാരെ കാര്യമായി ബാധിക്കും.

മൊത്തവിപണിയില്‍ 58 രൂപയായതോടെ ചില്ലറ വില്‍പനകേന്ദ്രങ്ങളില്‍ 63 രൂപക്കു മുകളിലായി വലിയ ഉള്ളിയുടെ വില.  മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഉള്ളിയുടെ വരവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച ഭീഷണി നേരിടുന്നതിനാല്‍ വരും ദിവസങ്ങളിലും  വില കുറയാന്‍ സാധ്യതയില്ല. അതേസമയം, പരിപ്പിനങ്ങളുടെ വിലയും കുതിക്കുകയാണ്. തുവരപ്പരിപ്പിന് (ഫസ്റ്റ്) 133 രൂപയാണ് മൊത്തവിപണിയിലെ വെള്ളിയാഴ്ചത്തെ വില. തുവരപ്പരിപ്പ് സെക്കന്‍ഡിന് 123 രൂപയാണ് വില. ഒരോ ദിവസവും രണ്ടു മുതല്‍ മൂന്നു രൂപയുടെ വരെ വര്‍ധനവാണുണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ കിലോക്ക് 150 രൂപവരെ തൂവരപ്പരിപ്പിനുണ്ടാകും. സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഓണച്ചന്തകള്‍ക്കൊന്നും തന്നെ ആവശ്യസാധനങ്ങളുടെ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല. ഉഴുന്നുപരിപ്പിന് കിലോക്ക് മൊത്തവിപണിയില്‍ 120 (ഫസ്റ്റ്്), 112 (സെക്കന്‍ഡ്), എന്നിങ്ങനെയാണ് വില. കടല (67,57), ചെറുപയര്‍ (89,78) എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കൂടിയ വലിയ ഉള്ളിവില ക്രമേണ കുറയുമെന്ന് കഴിഞ്ഞ ചെറിയ പെരുന്നാള്‍ സമയത്ത് മൊത്ത വ്യാപാരികള്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.