അടിയന്തര ലാന്‍ഡിങ്; പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ 142 യാത്രക്കാരുമായി അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ ജെറ്റ് എയര്‍വേസിന്‍െറ രണ്ടു പൈലറ്റുമാരെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തു. ഇന്ധനം തീര്‍ന്ന വിമാനം സുരക്ഷിതമായി നിലത്തിറക്കിയ സാഹസത്തിന് മലയാളിയായ പൈലറ്റ് മനോജ് രാമവാര്യര്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കെ പ്രശംസ നേടിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.  മതിയായ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്താതെ വിമാനം പറത്തിയതിനാണ് സസ്പെന്‍ഷന്‍.

ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിന് മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങാനായില്ല. ഇതത്തേുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനം അവിടെ ഇറങ്ങുമ്പോള്‍ കേവലം 270 കി.ഗ്രാം ഇന്ധനം മാത്രമാണ് വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ബോയിങ് 737-800 ഇനത്തില്‍പെട്ട വിമാനത്തിന് 10 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമാണുണ്ടായിരുന്നത്. ലാന്‍ഡിങ് 10 മിനിറ്റ് വൈകിയിരുന്നുവെങ്കില്‍ ദുരന്തമുറപ്പായിരുന്നു. സുരക്ഷാ മാനദണ്ഡമനുസരിച്ച് 1500 കി.ഗ്രാം ഇന്ധനം റിസര്‍വ് ഉണ്ടായിരിക്കണം.

തിരുവനന്തപുരത്ത് മൂടല്‍മഞ്ഞായതിനാല്‍ മൂന്നുവട്ടം ചുറ്റിയശേഷമാണ് വിമാനമിറക്കിയത്. ഇന്ധനം തീര്‍ന്നിട്ടും മനസ്സാന്നിധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയതിന് പൈലറ്റ് പ്രശംസ നേടുമ്പോഴും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാക്കിയത് പൈലറ്റുമാരുടെ വീഴ്ചയാണെന്നാണ് വ്യോമയാനമന്ത്രാലയം വിലയിരുത്തുന്നത്. ഇതത്തേുടര്‍ന്നാണ് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്യാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും മന്ത്രാലയം തീരുമാനിച്ചത്. കൊച്ചിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത വിമാനത്താവളമെന്ന നിലക്ക് ബംഗളൂരുവിലേക്കാണ് പോകേണ്ടിയിരുന്നത്.

ഇന്ധനം ഇല്ളെന്നറിഞ്ഞിട്ടും തിരുവനന്തപുരത്തേക്ക് പോയതിലും പൈലറ്റിന്‍െറ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിമാനം പറന്നുയരുന്നതിനുമുമ്പ് മതിയായ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൈലറ്റുമാരുടെ ജോലിയാണ്. ഇക്കാര്യത്തില്‍ വന്ന വീഴ്ച പരിശോധിക്കും. സാമ്പത്തികലാഭത്തിനുവേണ്ടി സ്വകാര്യ വിമാനക്കമ്പനികള്‍ കുറഞ്ഞ അളവില്‍ മാത്രം ഇന്ധനവുമായാണോ പറക്കുന്നതെന്ന സംശയവും തിരുവനന്തപുരത്ത് ജെറ്റ് എയര്‍വേസിന്‍െറ അടിയന്തര ലാന്‍ഡിങ് ഉണ്ടാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.