പെരിയ കല്യോട്ട് 2000 വർഷം പഴക്കമുള്ള ചെങ്കല്ലറകൾ ചരിത്രവിദ്യാർഥികൾ പരിശോധിക്കുന്നു
നീലേശ്വരം: പുല്ലൂർ-പെരിയ പഞ്ചായത്തിലെ പെരിയ വില്ലേജിൽ 2000 വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തി. കല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിനടുത്താണ് സ്വകാര്യ പറമ്പിൽ ചെങ്കല്ലറകൾ കണ്ടെത്തിയത്. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കൽപത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നിങ്ങനെ പല പേരുകളിൽ പ്രാദേശികമായി വിളിക്കപ്പെടുന്ന ചെങ്കല്ലറയുടെ കണ്ടെത്തലോടെ കല്യോട്ട് പ്രദേശം രണ്ടായിരം വർഷം മുമ്പുതന്നെ ജനാധിവാസമേഖലയായിരുന്നെന്നാണ് അനുമാനം.
‘കല്യോട്ടിെന്റ ചരിത്രവും സമൂഹവും’ എന്ന പ്രോജക്ടിെന്റ ഭാഗമായി പ്രദേശം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാംവർഷ ബി.എ ചരിത്ര വിദ്യാർഥികളായ കെ. ശരണ്യ ശർമ, എം. ഹർഷിത, കെ. ജിഷ്ണു, ശ്രുതി കൃഷ്ണ എന്നിവർ പ്രദേശവാസിയായ താന്നിക്കൽ കൃഷ്ണനോട് അഭിമുഖം നടത്തവെയാണ് സമീപത്ത് രണ്ട് ഗുഹകളുണ്ടെന്ന വിവരം അറിയുന്നത്.
തുടർന്ന് കോളജിലെ ചരിത്രാധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച് പരിശോധിച്ചാണ് പ്രദേശവാസികളുടെ അറിവിലുള്ള ഗുഹകൾ മഹാശിലാ സംസ്കാരത്തിെന്റ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചത്. വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് കവാടവും തുറക്കപ്പെട്ടനിലയിലാണ്. ഉൾഭാഗത്ത് മൺകൂമ്പാരത്തിൽ മൺപാത്രങ്ങളുടെ ഭാഗങ്ങൾ ദൃശ്യമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.