അങ്കാറ: വെള്ളിയാഴ്ച രാത്രിയിലെ വിഫല സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് യു.എസും തുര്‍ക്കിയും കൊമ്പുകോര്‍ക്കുന്നു. അട്ടിമറിക്ക് പിന്നില്‍ വിമത പണ്ഡിതനായ ഫത്ഹുല്ല ഗുലനും പങ്കുണ്ടെന്ന് ആരോപിക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഗുലനെ വിട്ടുതരണമെന്ന് കഴിഞ്ഞ ദിവസം യു.എസിനോട് ആവശ്യപ്പെട്ടു.
അമേരിക്കയിലെ പെന്‍സല്‍വേനിയയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഗുലനെ യു.എസ് സംരക്ഷിക്കുകയാണെന്ന മട്ടിലാണ് ഉര്‍ദുഗാന്‍െറ പ്രസ്താവനയെന്ന് അമേരിക്ക കരുതുന്നു. ഇത്തരം കുത്തുവാക്കുകള്‍, അഥവാ അട്ടിമറിക്ക് പരോക്ഷമായി യു.എസ് പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്ന പൊതുപ്രസ്താവനകള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഹാനികരമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉര്‍ദുഗാന് മറുപടി നല്‍കി.
നേരത്തേ അമേരിക്ക ആവശ്യപ്പെട്ടിരുന്ന നിരവധി കുറ്റവാളികളെ തുര്‍ക്കി യു.എസിന് കൈമാറിയിരുന്നതായും തന്ത്രപ്രധാന പങ്കാളികളാണ് ഇരു രാഷ്ട്രങ്ങളുമെങ്കില്‍ തുര്‍ക്കിയുടെ അഭ്യര്‍ഥന മാനിക്കാന്‍ യു.എസ് തയാറാകണമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. അതേസമയം, അട്ടിമറിശ്രമത്തില്‍ തനിക്കോ അനുയായികള്‍ക്കോ പങ്കില്ളെന്നാണ് ഗുലന്‍െറ വിശദീകരണം. ഗുലനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് കെറി ആവശ്യപ്പെട്ടു.
അട്ടിമറിയുടെ പേരില്‍ പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള നീക്കം ഉര്‍ദുഗാന്‍ ഉപേക്ഷിക്കണമെന്നും കെറി ആവശ്യപ്പെട്ടു.
അതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വൈറസ് ബാധഈ വൈറസ്ബാധ കാന്‍സര്‍ പോലെ വളര്‍ന്നിരിക്കുന്നതായും അത് നിര്‍മാര്‍ജനം ചെയ്യാന്‍ യത്നിക്കുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. അട്ടിമറിയില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.