ഒഹായോ: ഇറാഖില്‍ കൊല്ലപ്പെട്ട യു.എസ് സൈനികന്‍െറ കുടുംബത്തിനെതിരായ പരാമര്‍ശത്തിന്‍െറ പേരില്‍ രൂക്ഷവിമര്‍ശം ഏറ്റുവാങ്ങിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കടുത്തവാക്കുകളുമായി പ്രചാരണം തുടരുന്നു.
ഒഹായോവില്‍ നടന്ന റാലിയില്‍ തന്നെ പ്രസിഡന്‍റ് പദത്തില്‍നിന്ന് തടയാന്‍ ശക്തമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനുള്ള ഗൂഢനീക്കങ്ങള്‍ സജീവമാണെന്നും ആരോപിച്ചു. പരിപാടിയില്‍ യു.എസ് മാധ്യമങ്ങളെയും ട്രംപ് വെറുതെവിട്ടില്ല. സി.എന്‍.എന്‍ ‘ക്ളിന്‍റന്‍ ന്യൂസ് നെറ്റ്വര്‍ക്’ ആയിരിക്കുകയാണ്. ന്യൂയോര്‍ക് ടൈംസ് നുണയന്മാരാണ്, രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ അടച്ചുപൂട്ടേണ്ടിവരും -അദ്ദേഹം പറഞ്ഞു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം; അല്ലാത്തപക്ഷം, അവര്‍ നമ്മളില്‍നിന്ന് വിജയം തട്ടിയെടുക്കുമെന്നായിരുന്നു ഒഹായോവിലെ കൊളംബസില്‍ നടന്ന റാലിയില്‍ ട്രംപിന്‍െറ പ്രസ്താവന. ഇതാദ്യമായല്ല ട്രംപ് ‘ഗൂഢാലോചനാ’ ആരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന വേളയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരിലും ട്രംപ് സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു.
എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ചെകുത്താനാണെന്നും മറ്റൊരു പരിപാടിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പെന്‍സല്‍വേനിയയില്‍ നടന്ന റാലിയിലാണ് ട്രംപ് ഹിലരിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. ഗൂഢാലോചനയുടെ ഭാഗമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ബേണി സാന്‍ഡേഴ്സ് ചെകുത്താനുമായി ഒത്തുകളിച്ചു. ‘അവളാണ് ആ ചെകുത്താന്‍’ -ട്രംപ് പറഞ്ഞു.
ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന്‍െറ കുടുംബത്തെ അവഹേളിച്ച ട്രംപിനെതിരെ സ്വന്തം പാര്‍ട്ടി നേതാക്കളുള്‍പ്പെടെ കക്ഷിഭേദമന്യേ പ്രമുഖര്‍ വിമര്‍ശവുമായി രംഗത്തത്തെിയിരുന്നു. വിമര്‍ശങ്ങളോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.