അമേരിക്കയും ഇറാനും പാകിസ്ഥാനിൽ സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കവെ ലെബനാനിൽ ശക്തമായ ആക്രമണം നടത്തുകയാണ് ഇസ്രായേൽ. ബുധനാഴ്ച ഇസ്രായേൽ ലെബനാനിൽ നടത്തിയ ആക്രമണത്തിൽ 300 പേർ കൊല്ലപ്പെടുകയും 1150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. ഇപ്പോൾ ലെബനാനിലെ ഉയർന്ന തോതിലുള്ള മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ലെബനാനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ലെബനാനിലെ ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സേനയിലേക്ക് സൈനികരെ സംഭാവന ചെയ്യുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ നിലവിലെ സ്ഥിതിഗതി വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇന്ത്യ എപ്പോളും പൗരന്മാരുടെ സംരക്ഷണത്തിന് പ്രധമ പരിഗണന നൽകിയിട്ടുണ്ട്. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും സർക്കാർ ഉറപ്പുനൽകി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂഷ്മമായി പരിശോധിക്കുന്നതിനോടൊപ്പം ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടൽ ശക്തമാക്കുമെന്നും ജയ്‍സ്വാൾ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നിലവിൽ മൗറീഷ്യസ് സന്ദർശിക്കുകയാണെന്നും അതുകഴിഞ്ഞ് യു.എ.ഇ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ലെബനാനിലെ ആശുപത്രികൾക്കു നേരെയുള്ള ഇസ്രായേലിന്‍റെ ആക്രമണം നിർത്തണമെന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരുന്നു. ആശുപത്രികൾക്കു നേരെയുള്ള ആക്രമണം കാരണം ലെബനാൻ ആരോഗ്യ സംവിധാനത്തിന് പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകാൻ പോലും കഴിയുന്നില്ല. ലെബനനിലുടനീളം ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ കുട്ടികളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച നടന്ന ബോംബാക്രമണങ്ങളിൽ 33 കുട്ടികൾ കൊല്ലപ്പെടുകയും 153 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി 10 ലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടതായും യുണിസെഫ് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.