സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ കൈമാറാന്‍ തയാറായി ഹിലരി ക്ളിന്‍റന്‍

ന്യൂയോര്‍ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ സ്റ്റേറ്റ് സെക്രട്ടറി കാലത്ത് ഉപയോഗിച്ചിരുന്ന തന്‍െറ സ്വകാര്യ ഇ-മെയില്‍ സെര്‍വറും തമ്പ് ഡ്രൈവും യു.എസ് ജസ്റ്റിസ് വകുപ്പിന് കൈമാറും. ഹിലരിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ഒൗദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ^മെയില്‍ ഉപയോഗിച്ചത് രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സുതാര്യത, രേഖകളുടെ സൂക്ഷിപ്പ് തുടങ്ങിയ നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതാണ് ഹിലരിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ഹിലരിയുടെ സ്വകാര്യ ഇ^മെയില്‍ അടക്കമുള്ള രേഖകള്‍ സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന് റിപ്പബ്ളിക് പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹിലരി അതിന് തയാറായിരുന്നില്ല. പ്രധാനപ്പെട്ട വിവരങ്ങള്‍ സ്വകാര്യ ഇ^മെയില്‍ വഴി കൈമാറ്റം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്. ജയിലില്‍നിന്നും ഒരു ഇ^മെയില്‍ അകലമാണ് ഹിലരിക്കുള്ളതെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ ആരോപിച്ചു. സുതാര്യതയില്‍ വിശ്വാസമുണ്ടെങ്കില്‍ തന്‍െറ ഇ^മെയില്‍ സെര്‍വര്‍ പരിശോധനക്ക് നല്‍കാന്‍ നേരത്തെതന്നെ ഹിലരി തയാറാവേണ്ടതായിരുന്നെന്ന് റിപ്പബ്ളിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ റീന്‍സ് പ്രീബസ് പറഞ്ഞു. രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തത് പൂര്‍ണമായും അന്വേഷണ വിധേയമാക്കണമെന്ന് യു.എസ് പ്രതിനിധിസഭാ സ്പീക്കര്‍ ജോണ്‍ ബോയ്നര്‍ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.