ന്യൂഡൽഹി: സീ എന്റർടൈൻമെന്റ്സും ജിയോസ്റ്റാർ ഇന്ത്യയും തമ്മിലുള്ള സംഗീത പകർപ്പവകാശ തർക്കം പരിഹരിക്കാനായി ഡൽഹി ഹൈക്കോടതി മധ്യസ്ഥത നിർദ്ദേശിച്ചു. തങ്ങളുടെ അനുമതിയില്ലാതെ പാട്ടുകളും മറ്റും റിലയൻസ്-ഡിസ്നി സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ചാനലുകളിലും ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് സീ കോടതിയെ സമീപിച്ചത്. ഇതിന് നഷ്ടപരിഹാരമായി ഏകദേശം 25 കോടി രൂപ (3 മില്യൺ ഡോളർ) നൽകണമെന്നും സീ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരു ധാരണയിലെത്താൻ ഇരുപക്ഷവും സമ്മതിച്ചതിനാലാണ് കോടതി ഈ കേസ് മധ്യസ്ഥ ചർച്ചകളിലേക്ക് വിട്ടത്.
സീയുടെ ഏതെങ്കിലും സംഗീതം ജിയോസ്റ്റാർ പ്ലാറ്റ്‌ഫോമിൽ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അത് അറിയിക്കണമെന്നും ഉടൻ തന്നെ അത് നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. നാലാഴ്ചക്കകം ഈ പരാതിയിൽ മറുപടി നൽകാൻ ജിയോസ്റ്റാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ സീയുടെ ഉടമസ്ഥതയിലുള്ള ഒരു സൃഷ്ടിയും ഉപയോഗിക്കാനോ സ്ട്രീം ചെയ്യാനോ പാടില്ലെന്ന് ജിയോസ്റ്റാർ ഇന്ത്യയോട് കോടതി കർശനമായി നിർദ്ദേശിച്ചു. ജൂലൈ 23-ന് കേസ് വീണ്ടും പരിഗണിക്കും. 2017-ലും 2020-ലും ഉണ്ടാക്കിയ കരാറുകൾ പ്രകാരം ജിയോസ്റ്റാർ സീയുടെ സംഗീതം ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ കരാറുകളുടെ കാലാവധി കഴിഞ്ഞുവെന്നുമാണ് സീ കോടതിയിൽ പറഞ്ഞത്. കാലാവധി കഴിഞ്ഞിട്ടും ജിയോസ്റ്റാർ ആ പാട്ടുകൾ ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അവർ ആരോപിക്കുന്നു. 2025 നവംബറിൽ പകർപ്പവകാശ ലംഘനങ്ങൾ ഒഴിവാക്കാൻ ഒരു മാസത്തെ സമയം ജിയോസ്റ്റാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലംഘനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് സീ വാദിക്കുന്നു.
എന്നാൽ ഈ പകർപ്പവകാശ ലംഘനങ്ങൾ മനഃപൂർവ്വമല്ലെന്നും സാങ്കേതികമായ ചില പ്രശ്നങ്ങൾ കൊണ്ട് സംഭവിച്ചു പോയതാണെന്നുമാണ് ജിയോസ്റ്റാർ കോടതിയെ അറിയിച്ചത്. ഇതിനോടകം തന്നെ സീയുടെ ഒട്ടുമിക്ക പാട്ടുകളും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്ലാറ്റ്‌ഫോമിന്റെ വലുപ്പം കാരണം എല്ലാം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ജിയോസ്റ്റാർ വ്യക്തമാക്കി. ഈ വാർത്തകൾക്ക് പിന്നാലെ സീ എന്റർടൈൻമെന്റിന്റെ ഓഹരി വില 4.4% ഉയർന്ന് 94.53 രൂപയിലെത്തി. അതേസമയം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.8% ഇടിഞ്ഞ് 1437.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.