ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനകൾ വിദ്വേഷ പ്രവണത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈകോടതി. മുസ്ലിം സമുദായത്തിനെതിരെ ആവർത്തിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ സമർപ്പിച്ച നിരവധി ഹരജികളെത്തുടർന്നാണ് കോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.
ഹിമന്ത ബിശ്വ ശർമക്ക് പുറമേ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) എന്നിവർക്കും പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ഏപ്രിലിൽ പരിഗണിക്കും. മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്ക് നേരെ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതായി കാണിക്കുന്ന വൈറൽ വിഡിയോയുടെ പേരിൽ ഹിമന്തക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് അശുതോഷ് കുമാറും ജസ്റ്റിസ് അരുൺ ദേവ് ചൗധരിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിട്ടും അസമിലെ മുസ്ലിംകളെ അപമാനിക്കുന്ന ഭാഷയിൽ സംസാരിക്കാൻ ഹിമാന്ത ബിശ്വ ശർമ മടിക്കാറില്ല. മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അസം മുൻ ഡി.ജി.പി ഹരേകൃഷ്ണ ദേക, മുതിർന്ന മാധ്യമപ്രവർത്തകൻ പരേഷ് ചന്ദ്ര മലകർ, മുതിർന്ന അഭിഭാഷകൻ ശന്തനു ബോർത്താക്കൂർ, വിരമിച്ച പ്രഫസർ ഹിരേൻ ഗോഹെയ്ൻ, സി.പി.ഐ നേതാവ് ആനിരാജ എന്നിവരുൾപ്പെടെ നിരവധിപ്പേർ ഹിമന്തക്കെതിരെ ഹരജി സമർപ്പിച്ചിരുന്നു.
പ്രസംഗങ്ങളിലൂടെയും സമൂഹമാധ്യമ ഇടപെടലുകളിലൂടെയും ഹിമന്ത ബിശ്വ ശർമ ബംഗാളി വംശജരായ മുസ്ലിംകൾക്കെതിരെ വിവേചനത്തിനും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനംചെയ്യുന്നുവെന്ന് ഹരജികളിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അൻജാരിയ എന്നിവരും അടങ്ങുന്ന ബെഞ്ചാണ് ഇവ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.