വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കാറിടിച്ച് പരിക്കേറ്റ സ്ത്രീയെ സഹായിക്കാൻ ഇറങ്ങിയ യുവ വ്യവസായിയെ നാട്ടുകാർ തല്ലിക്കൊന്നു. ഫൂൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഘംഹാപൂർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10:30ഓടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. 36 വയസ്സുകാരനായ മനീഷ് സിങ്ങാണ് കൊല്ലപ്പെട്ടത്.
സ്വന്തം ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്. ഘംഹാപൂർ ഗ്രാമത്തിലെത്തിയപ്പോൾ മനീഷിന്റെ കാർ റോഡരികിൽ നിന്നിരുന്ന ഒരു സ്ത്രീയെ ഇടിച്ചു. ഇവർ പാത്രം കഴുകുകയോ നടക്കുകയോ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടൻ മനീഷ് കാർ നിർത്തുകയും പരിക്കേറ്റ സ്ത്രീയെ സഹായിക്കാനായി പുറത്തിറങ്ങുകയും ചെയ്തു.
എന്നാൽ, സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ള വലിയൊരു സംഘം മനീഷിനെ വളഞ്ഞു. കാറിൽ നിന്ന് വലിച്ചിറക്കിയ ഇദ്ദേഹത്തെ വടികളും ഇഷ്ടികകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ അക്രമം. ഗുരുതരമായി പരിക്കേറ്റ മനീഷിനെ ബന്ധുക്കൾ ഉടൻ തന്നെ ബനാറസ് ഹിന്ദു സർവകലാശാലയിലെ ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇയാൾ മരണത്തിന് കീഴടങ്ങി.
മനീഷിന്റെ മരണത്തിന് പിന്നാലെ ഭാര്യ പൊലീസിന് മുന്നിൽ കരഞ്ഞുകൊണ്ട് സംസാരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘അദ്ദേഹത്തിന്റെ കൈകാലുകൾ തല്ലിയൊടിക്കാമായിരുന്നു, പക്ഷേ ജീവൻ എടുക്കരുതായിരുന്നു. എന്റെ ലോകമാണ് അവസാനിച്ചത്’ എന്ന അവരുടെ വാക്കുകൾ നാടിനെയാകെ കണ്ണീരിലാഴ്ത്തി.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ് എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിലവിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
മനീഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിസ്സാരമായ ഒരു റോഡപകടം മിനിറ്റുകൾക്കുള്ളിൽ ആൾക്കൂട്ടക്കൊലപാതകമായി മാറിയത് ഉത്തർപ്രദേശിൽ വലിയ ക്രമസമാധാന ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.