മുംബൈ ഹൈക്കോടതി
മുംബൈ: വിവാഹശേഷം ഭാര്യക്ക് വീട്ടുജോലികൾ ചെയ്യാനോ പാചകം ചെയ്യാനോ അറിയില്ല എന്നത് ക്രൂരതയായി കാണാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. വിവാഹം എന്നത് പരസ്പര ബഹുമാനത്തോടെയുള്ള ഒരു തുല്യ പങ്കാളിത്തമാണ് അല്ലാതെ അതൊരു സേവന കരാറോ ജോലിയോ അല്ല. അതിനാൽ ഭാര്യമാരെ വീട്ടിലെ അടിമകളെപ്പോലെയോ വേലക്കാരെപ്പോലെയോ കാണാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഭാരതി ദാങ്‌രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
ഭാര്യ വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിക്കുന്നത് ഭർത്താവിനോട് കാണിക്കുന്ന 'മാനസിക ക്രൂരത'യായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ദാമ്പത്യത്തിന്റെ തുടക്കകാലത്ത് ഇത്തരം ചെറിയ പിണക്കങ്ങളും പരസ്പരം പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകളും സാധാരണമാണ്. ഇതിനെയെല്ലാം ക്രൂരതയായി ചിത്രീകരിച്ച് വിവാഹമോചനം നൽകാൻ കഴിയില്ല. നിയമപ്രകാരം വിവാഹമോചനം അനുവദിക്കണമെങ്കിൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്ത വിധം അത്രയേറെ കഠിനമായ മാനസിക പീഡനങ്ങളോ നിരന്തരമായ അപമാനങ്ങളോ ഉണ്ടായിരിക്കണം.
ഈ കേസിൽ 2002ൽ വിവാഹിതരായ ദമ്പതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയിരുന്നു. ഭാര്യക്ക് വീട്ടുജോലികൾ അറിയില്ലെന്നും തനിക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും കാണിച്ച് 2004ൽ ഭർത്താവ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. എന്നാൽ തന്നെക്കൊണ്ട് നിർബന്ധിച്ച് എല്ലാ ജോലികളും ചെയ്യിപ്പിച്ചിരുന്നുവെന്നും ബാക്കി വന്ന ഭക്ഷണം മാത്രമാണ് കഴിക്കാൻ തന്നിരുന്നതെന്നും ഭാര്യ കോടതിയിൽ വാദിച്ചു. ബന്ധുക്കളുടെ മാത്രം മൊഴികൾ വെച്ച് ഭാര്യ ക്രൂരത കാട്ടിയെന്ന് തെളിയിക്കാൻ ഭർത്താവിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കൂടാതെ ഭാര്യ ഒരു ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലാസ് നടത്താൻ പരസ്യം നൽകി എന്ന ഒറ്റക്കാരണത്താൽ 2010ൽ അവർക്ക് ജീവനാംശം നിഷേധിച്ച കുടുംബ കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഈ ക്ലാസിൽ നിന്നും അവർക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയതുകൊണ്ട് തന്നെ ഭാര്യയുടെ ചെലവുകൾ നോക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. അതിനാൽ ഭാര്യക്ക് താമസസൗകര്യത്തിനായി 10,000 രൂപയും പ്രതിമാസ ചെലവുകൾക്കായി 10,000 രൂപയും വീതം ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.