'ആരു പറഞ്ഞു ഇല്ലെന്ന്; ധരംവീർ ഗാന്ധിയുടെ പേര് കരട് പട്ടികയിലുണ്ട്': വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
പട്യാല: കോൺഗ്രസ് പട്യാല എം.പി ധരംവീർ ഗാന്ധിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ വോട്ടർ പട്ടികയിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ പ്രതിരോധത്തിലായ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്ത്.
ഡോ. ധരംവീർ ഗാന്ധിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ 2026 ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. “പാർലമെന്റ് അംഗമായ ഡോ. ധരംവീർ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഭാര്യ ജഗദംബ കൗശൽ, മകൾ രോഹിണി പ്രശാർ, മരുമകൾ ചഹത് സാഹുജ, മകൻ നബേന്ദു എന്നിവരും 2026 ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് വോട്ടർ പട്ടികയുടെ ഭാഗമാണ്. എസി നമ്പർ 115 - പട്യാല, പാർട്ട് നമ്പർ 98-ൽ, 44 മുതൽ 48 വരെയുള്ള സീരിയൽ നമ്പറുകളിലാണ് അവർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്,” കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ പട്യാലയിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായ ധരംവീർ ഗാന്ധിക്ക് എസ്.ഐ.ആറിന്റെ ഭാഗമായി 2003-ലെ റഫറൻസ് റോളുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് കാണിച്ച് കമ്മീഷൻ 'നോ-മാപ്പിങ്' നോട്ടീസ് നൽകിയിരുന്നു.
എങ്കിലും, ഈ നോട്ടീസ് വോട്ടർ പട്ടികയിൽ നിന്നുള്ള ഒഴിവാക്കലല്ലെന്നും, രേഖകൾ സമർപ്പിക്കാനും യോഗ്യത സ്ഥിരീകരിക്കാനുമുള്ള എസ്.ഐ.ആറിന് കീഴിലുള്ള സാധാരണ അവസരമാണെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, ദശാബ്ദങ്ങളായി വോട്ടർ പട്ടികയിൽ പേരുള്ള ഒരു സ്ഥിരതാമസക്കാരനെ എങ്ങനെ മാപ്പ് ചെയ്യാൻ കഴിയാതെ വന്നു എന്ന് എം.പി ചോദിച്ചു.
"ഞാൻ ഈ നടപടിയെ എതിർക്കുന്നു. നിരവധി യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്," ഡോ. ഗാന്ധി പറഞ്ഞു. "ഞാൻ 2000 മുതൽ ഈ പട്യാല വിലാസത്തിലാണ് താമസിക്കുന്നത്. ഞാൻ ഇതേ വിലാസത്തിൽ നിന്ന് മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും രണ്ട് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പേര് എങ്ങനെ മാപ്പ് ചെയ്യപ്പെടാതെ പോയെന്ന് എനിക്ക് മനസ്സിലാകുന്നില്ല," എം.പി പറഞ്ഞു. ഡോ. ഗാന്ധിയും കുടുംബവും സെപ്റ്റംബർ 2-ന് പട്യാല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായി പ്രായവും താമസസ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചു.
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയുടെ പേര് കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് എം.പി ധരംവീർ ഗാന്ധിയും സമാന പരാതിയുമായി രംഗത്ത് വരികയായിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും പേര് കരട് വോട്ടർ പട്ടികയിൽ കാണാനില്ലെന്ന് പട്യാല ലോക്‌സഭാ എം.പിയായ ധരംവീർ ഗാന്ധി പറഞ്ഞു. ഏറെക്കാലമായി താമസിക്കുന്ന വിലാസത്തിൽനിന്നാണ് തങ്ങളുടെ പേര് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2000 മുതൽ താൻ ഈ വിലാസത്തിലാണ് താമസിക്കുന്നതെന്നും ഇവിടെ നിന്നുതന്നെ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും രണ്ടുതവണ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകളിലെ സ്ഥിരം വിലാസം ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽ ‘സ്ഥലംമാറിയതായി’ രേഖപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പോര് രൂക്ഷമായിരുന്നു. എസ്.ഐ.ആർ മാർഗ്ഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ താൻ സ്വീകരിച്ചുവരികയാണെന്നും ഛദ്ദ എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇത് വെറുമൊരു ക്ലറിക്കൽ അബദ്ധമല്ലെന്നും വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.